ലോക്സഭ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടം, പശ്ചിമബംഗാളിൽ സംഘർഷം, ഒരു മണി വരെ 39.92 ശതമാനം പോളിങ്

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിൽ ഒരു മണി വരെ 39.92 ശതമാനം പോളിങ് രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. 11 സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ഉൾപ്പടെ 93 ലോക്സഭ സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ആസാം- 45.88%, ബിഹാർ- 36.69%, ഛത്തീസ്ഗഡ്- 46.14%, ദാദ്ര നഗർ ഹവേലി & ദാമൻ ദിയു-39.94%, ഗോവ- 49.04%, ഗുജറാത്ത്- 37.83%
കർണാടക- 41.59%, മധ്യപ്രദേശ്- 44.67%, മഹാരാഷ്ട്ര- 31.55%, ഉത്തർപ്രദേശ്- 38.12%, പശ്ചിമ ബംഗാൾ- 49.27%.

ബി.ജെ.പിയുടെ പല പ്രമുഖ സ്ഥാനാർഥികളും മൂന്നാംഘട്ടത്തിൽ മത്സര രംഗത്തുണ്ട്. ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്നും രണ്ടാംതവണ ജനവിധി തേടുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇവരിലെ പ്രമുഖൻ. ജോതിരാദിത്യസിന്ധ്യ, മൻസുഖ് മാണ്ഡവ്യ, പ്രഹ്ലാദ് ജോഷി എന്നിവരും മൂന്നാംഘട്ടത്തിൽ ബി.ജെ.പിക്കായി മത്സരരംഗത്തുണ്ട്.

വോട്ടെടുപ്പിനിടെ പശ്ചിമബംഗാളിൽ ചെറിയ സംഘർഷമുണ്ടായി. മുർഷിദാബാദിലെ ബൂത്തിൽ ബി.ജെ.പിയും തൃണമൂൽ കോൺഗ്രസും തമ്മിലാണ് സംഘർഷമുണ്ടായത്. പോളിങ് ബൂത്തിലുണ്ടായിരുന്ന പൊലീസ് ഇടപ്പെട്ട് സ്ഥിതി ശാന്തമാക്കി.

അഹമ്മദാബാദിലെ നിഷാൻ ഹയർ സെക്കൻഡറി സ്കൂളിലെ ​ബൂത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തി. രാവിലെഏഴരയോടെയാണ് മോദി പോളിങ് സ്റ്റേഷനിലേക്ക് എത്തിയത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എൻ.സി.പി നേതാക്കളായ ശരത് പവാർ, അജിത് പവാർ, സ്ഥാനാർഥികളായ പ്രഹ്ലാദ് ജോഷി, സുപ്രിയ സുലെ തുടങ്ങിയ പ്രമുഖർ രാവിലെ തന്നെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.