ആന്ധ്രയില്‍ വെള്ളപ്പൊക്കത്തില്‍ 30 പേരെ കാണാതായി, മൂന്ന് മരണം

അമരാവതി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി തമിഴ്‌നാടിനും ആന്ധ്രാപ്രദേശിനുമിടയില്‍ കരയില്‍ പ്രവേശിച്ചതോടെ ആന്ധ്രാപ്രദേശില്‍ മഴ കനത്തു. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കടപ്പ ജില്ലയില്‍ മാത്രം 30 പേരെ കാണാതാകുകയും മൂന്ന് പേര്‍ മരണപ്പെടുകയും ചെയ്തു. ചെയ്യേറു നദി കര കവിഞ്ഞൊഴുകിയതിന് പിന്നാലെയാണ് ജില്ലയില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായത്.

അതേസമയം തിരുപ്പതി ക്ഷേത്ര പരിസരവും വെള്ളത്തിനടിയിലായതോടെ നൂറുകണക്കിന് തീര്‍ത്ഥാടകരാണ് പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്. ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദ്ദമായതിനെ തുടര്‍ന്നാണ് തമിഴ്‌നാട്ടിലും ആന്ധ്രയിലും മഴ ശക്തമാകാന്‍ കാരണം.

കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന മഴയില്‍ ഇരുസംസ്ഥാനങ്ങളിലും വന്‍നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്‌ തമിഴ്‌നാട് തെക്കന്‍ ആന്ധ്രാ തീരത്ത് പുതുച്ചേരിക്കും ചെന്നൈയ്ക്കും ഇടയില്‍ കരയില്‍ പ്രവേശിച്ചിരിക്കുകയാണ്.