വധഭീഷണി കത്ത്; സി.ബി.ഐ അന്വേഷിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തനിക്കെതിരായ വധഭീഷണി സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കി. പൊലീസ് അന്വേഷണം ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. ടി.പി ചന്ദ്രശേഖരനെ കൊലപെടുത്തുന്നതിന് മുമ്ബ് സമാനമായ ഭീഷണിയുണ്ടായതായും തിരുവഞ്ചൂര്‍ കത്തില്‍ പറയുന്നു.

പൊലീസ് അന്വേഷിച്ചാല്‍ കേസില്‍ പുരോഗതിയുണ്ടാകില്ല. ഭീഷണിക്കത്ത് സംബന്ധിച്ച്‌ കോട്ടയം വെസ്റ്റ് പൊലീസിന്‍റെ അന്വേഷണം എങ്ങുമെത്തിയില്ല. അതിനാല്‍ അന്വേഷണം മറ്റൊരു ഏജന്‍സിക്കു കൈമാറണമെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്‍ണന്‍ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ മാസമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയ്ക്ക് വധഭീഷണിയുമായി ഊമക്കത്ത് ലഭിച്ചത്. എം.എല്‍.എ ഹോസ്റ്റലിലെ വിലാസത്തിലായിരുന്നു കത്ത്. പത്തു ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കില്‍ ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ വകവരുത്തുമെന്നായിരുന്നു കത്തില്‍ സൂചിപ്പിച്ചിരുന്നത്. കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് കോഴിക്കോട് നിന്നുമാണ്. ഇത് സംബന്ധിച്ച്‌ തിരുവഞ്ചൂര്‍ മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിരുന്നു.