തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ 2016 ല്‍ അധികാരത്തിലെത്തിയപ്പോള്‍ ഖജനാവ് കാലിയായിരുന്നെങ്കില്‍ അധികാരത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍
5000 കോടിയുടെ ട്രഷറി മിച്ചവുമായാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് മഹാമാരിക്കിടയിലും ധനകാര്യ മനേജ്‌മെന്റിലൂടെ എല്ലാ പേയ്മെന്റുകളും കൊടുത്താണ് ഈ വര്‍ഷം അവസാനിപ്പിക്കുന്നതെന്നും അടുത്ത സാമ്പത്തിക വര്‍ഷത്തെ ധന മനേജ്‌മെന്റ് സുഗമമായിരിക്കുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
അവസാന പത്തു ദിവസങ്ങളില്‍ റെക്കോര്‍ഡ് പേയ്മെന്റുകളാണ് ട്രഷറി നടത്തിയത്. 3,75,171 ബില്ലുകളില്‍ 23,202 കോടി രൂപ ട്രഷറി മാറി നല്‍കി. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം മൂന്നിരട്ടിയാണ്. നേരിട്ട് ബാങ്ക് അക്കൗണ്ട് വഴിയുള്ള പെന്‍ഷന്‍ എല്ലാവര്‍ക്കും ലഭിച്ചു കഴിഞ്ഞു. സംസ്ഥാന തദ്ദേശ-സ്ഥാപന പ്ലാന്‍ ചിലവുകള്‍ 80 ശതമാനം എത്തിക്കാനായതിനാല്‍ അഭിമാനിക്കുന്നുവെന്നും മന്ത്രി പറയുന്നു. പകുതിയില്‍ കൂടുതലും തദ്ദേശ സ്ഥാപനങ്ങള്‍ നൂറു ശതമാനത്തിലേറെ ചിലവാക്കിയത് ഈ വര്‍ഷമാണ്. ഇതില്‍ ഭൂരിഭാഗം ബില്ലുകള്‍ക്കും അധികമായി തുക അനുവദിക്കാന്‍ കഴിഞ്ഞു. അവസാന ദിവസങ്ങളില്‍ ബില്ലുകള്‍ സമര്‍പ്പിച്ച ചില തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകള്‍ ഈ സാമ്ബത്തിക വര്‍ഷത്തിന്റെ ആദ്യം നല്‍കുന്നതായിരിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം മൂന്നു ദിവസത്തിനുള്ളില്‍ പരിഷ്‌കരിച്ച ശമ്ബളവും പെന്‍ഷനും നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയാകുമെന്നും തോമസ് ഐസക് അറിയിച്ചു.
ആദ്യ ദിവസങ്ങളില്‍ ബാങ്ക് അവധിയായതിനാല്‍ പെന്‍ഷന്‍കാര്‍ക്ക് വിതരണം ചെയ്യാനിരുന്ന തുക സൂക്ഷിക്കുന്നതിനായി ട്രഷറികള്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞു. പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലാതെ മൂന്നു ദിവസത്തിനുള്ളില്‍ ശമ്ബളവും പെന്‍ഷനും വിതരണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന ഉറപ്പും മന്ത്രി നല്‍കുന്നുണ്ട്.
തോമസ് ഐസക്കിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ വായിക്കാം:
“ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് കാലിയായ ഖജനാവുമായാണെങ്കില്‍ അധികാരം വിട്ടൊഴിയുന്നത് കുറഞ്ഞത് അയ്യായിരം കോടി രൂപയുടെ ട്രഷറി മിച്ചവുമായാണ്.
കോവിഡ് ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയിലും വ്യക്തമായ ധനകാര്യ മാനേജ്മെന്റിലൂടെ എല്ലാ പേയ്മെന്റുകളും കൊടുത്താണ് ഈ വര്‍ഷം അവസാനിക്കുന്നത്. എല്ലാം നല്‍കി കഴിഞ്ഞ ശേഷവും അയ്യായിരം കോടി രൂപയെങ്കിലും ട്രഷറി മിച്ചമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഈ വര്‍ഷം എടുക്കാമായിരുന്നു രണ്ടായിരം കോടി രൂപയിലധികം കടമെടുക്കാതെ അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചതുള്‍പ്പെടെയാണിത്. ഇത് അടുത്ത സാമ്ബത്തിക വര്‍ഷത്തെ ധന മാനേജ്മെന്റ് സുഗമമാക്കുമെന്നുറപ്പാണ്.
അവസാന പത്തു ദിവസങ്ങളില്‍ റെക്കോര്‍ഡ് പേയ്മെന്റുകളാണ് ട്രഷറി നടത്തിയത്. 375171 ബില്ലുകളിലായി 23202 കോടി രൂപയാണ് ട്രഷറി മാറി നല്‍കിയത്. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം മൂന്നിരട്ടിയാണ്. അവസാന മൂന്നു ദിവസങ്ങളില്‍ മാത്രം ഏകദേശം അയ്യായിരം കോടി രൂപയാണ് ട്രഷറിയില്‍ നിന്ന് വിതരണം ചെയ്തത്.
ട്രഷറി അക്കൗണ്ടില്‍ ചെലവാക്കാതെ വകുപ്പുകള്‍ ഇട്ടിരുന്ന തുക തിരിച്ചെടുത്തതിനെ മനോരമ വിമര്‍ശിച്ചത് കണ്ടു. ട്രഷറിയില്‍ കാശില്ലാത്തതുകൊണ്ടല്ല അങ്ങനെ ചെയ്യേണ്ടി വന്നത്. അവസാന ദിവസം കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ ചെയ്തതുപോലെ വകുപ്പുകള്‍ പല കാരണങ്ങളാല്‍ മാര്‍ച്ച് 31 നകം ചിലവഴിക്കാന്‍ കഴിയാതെ ട്രഷറി അക്കൗണ്ടുകളില്‍ സൂക്ഷിച്ചിരുന്ന ഏഴായിരം കോടി രൂപ തിരിച്ചെടുത്തിട്ടുണ്ട്. ഇങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ അടുത്ത വര്‍ഷത്തെ കടമെടുപ്പില്‍ നിന്ന് അത്രയും തുക കേന്ദ്ര സര്‍ക്കാര്‍ വെട്ടികുറയ്ക്കുമായിരുന്നു. ഇങ്ങനെ തിരിച്ചെടുത്ത തുക കഴിഞ്ഞ വര്‍ഷങ്ങളില്‍ ചെയ്തതുപോലെ ഏപ്രിലില്‍ തന്നെ ബന്ധപ്പെട്ട വകുപ്പുകളുടെ അക്കൗണ്ടില്‍ തിരിച്ചു നല്‍കും. ഒരു കാര്യം കൂടി ഓര്‍മിക്കുക. ട്രഷറി മിച്ചത്തിലെ അയ്യായിരം കോടി ഇതിന് പുറമെയാണ്. കാര്യം വ്യക്തമായി മനസ്സിലാക്കാതെ ഇലക്ഷന്‍ സമയത്ത് സര്‍ക്കാരിന് ഒരു കുത്ത് കിടക്കട്ടെ എന്ന് വിചാരിച്ചതുകൊണ്ടാകും തെറ്റിദ്ധാരണ ജനിപ്പിക്കാന്‍ ഇങ്ങനെയൊക്കെ എഴുതി വിടുന്നത്.
https://www.facebook.com/thomasisaaq/posts/4508613542488085