ഭാര്യയുടെ ഫോൺ വിളിയെ ചൊല്ലി വഴക്ക്, കൈപിടിച്ച് തിരിച്ചപ്പോൾ നിയന്ത്രണം വിട്ടു, തൃശൂരിലെ യുവാവിന്റേത് കൊലപാതകം

തൃശൂർ: വരന്തരപ്പിള്ളി കലവറക്കുന്ന് സ്വദേശി വിനോദ് മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ്. ഭാര്യ നിഷയെ പൊലീസ് അറസ്റ്റ് ചെയ്തു. വിനോദും ഭാര്യ നിഷയും പതിവായി വഴക്കിടാറുണ്ടെന്ന് അയൽക്കാരും ബന്ധുക്കളും പറയുന്നു. സ്വകാര്യ ആശുപത്രിയിൽ ജോലിക്കാരിയാണ് നിഷ. നിഷയുടെ ഫോൺ വിളിയെച്ചൊല്ലി ഭർത്താവ് വിനോദുമായി എന്നും പ്രശ്നമുണ്ടായിരുന്നു. വിനോദ് കൊല്ലപ്പെട്ട ദിവസവും നിഷയുടെ ഫോൺവിളിയെച്ചൊല്ലി തർക്കമുണ്ടായിരുന്നു. തർക്കത്തിനൊടുവിൽ കറിക്കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്..

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ- ജൂലൈ പതിനൊന്നാം തിയ്യതി രാത്രിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയാണ് ഭാര്യ നിഷ. നിഷയുടെ ഫോൺ വിളികളിൽ സംശയാലുവായിരുന്ന വിനോദ് ഇതേചൊല്ലി കലഹിക്കുമായിരുന്നു. സംഭവ ദിവസം വൈകീട്ട് ജോലി കഴിഞ്ഞെത്തിയ വിനോദ്, നിഷ ഫോൺവിളിക്കുന്നതു കണ്ട് ഒച്ചവയ്ക്കുകയും ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും ചെയ്തു. നിഷ ഫോൺ കൊടുക്കാതിരുന്നതോടെ ഇരുവരും തമ്മിൽ മൽപിടുത്തം നടന്നു.

പിടിവലിക്കിടയിൽ വിനോദ് കൈപിടിച്ച് തിരിച്ചതോടെ, നിഷ സമീപത്തിരുന്ന മൂർച്ചയേറിയ കറിക്കത്തി കൊണ്ട് വിനോദിനെ കുത്തിപ്പരിക്കേൽപ്പിച്ചു. ഭയന്നുപോയ നിഷ മുറിവ് അമർത്തിപ്പിടിച്ചതിനാൽ ആന്തരിക രക്തസ്രാവമുണ്ടായി. ഇതോടെ വിനോദ് തളർന്നു പോയി. വിനോദിന്റെ രക്തസ്രാവം നിലയ്ക്കാതിരുന്നതോടെ നിഷ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ ആരോഗ്യനില വഷളായി മരണം സംഭവിച്ചു. പിടിവലിക്കിടെ നിലത്തുവീണപ്പോൾ എന്തോകൊണ്ടതാണ് മുറിവിന് കാരണമെന്നാണ് നിഷ ആശുപത്രിയിൽ അറിയിച്ചിരുന്നത്.