തൊട്ടിൽപ്പാലം പീഡനം, പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വീട്ടിൽ പൂട്ടിയിട്ട സംഭവത്തിലെ പ്രതി പിടിയിൽ

കോഴിക്കോട് തൊട്ടിൽപ്പാലത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വീട്ടിൽ പൂട്ടിയിട്ട സംഭവത്തിലെ പ്രതി പിടിയിൽ. കുണ്ടുതോട് സ്വ​ദേശിയായ ജുനൈദ് ആണ് പിടിയിലായത്. വടകരക്ക് സമീപത്ത് വെച്ചാണ് ജുനൈദ് പിടിയിലായിരിക്കുന്നത്. സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയിരിക്കുന്നത്. ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ് ജുനൈദ് ഉള്ളത്. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.

തൊട്ടിൽപ്പാലം സ്വദേശിയായ പെൺകുട്ടിയെ ഹോസ്റ്റലിൽ നിന്നും തട്ടിക്കൊണ്ടുപോയി കാണാതായെന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി ജുനൈദിന്റെ വീട്ടിൽ വെച്ച് വിവസ്ത്രയായ നിലയിൽ പെൺകുട്ടിയെ കണ്ടെത്തുന്നത്. പൊലീസ് വാതിൽ തകർത്താണ് പെൺകുട്ടിയെ രക്ഷിച്ചത്. രക്ഷിതാക്കൾ വിദേശത്തായതിനാൽ ഒറ്റയ്ക്കാണ് ജുനൈദ് വീട്ടിൽ കഴിഞ്ഞിരുന്നത്. ഇയാൾ മയക്കുമരുന്നിന് അടിമയാണെന്നാണ് പൊലീസ് നൽകുന്ന വിവരം.

പീഡനത്തിന് ശേഷം ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തിയെന്നും എഫ്ഐആറിലുണ്ട്. വൈദ്യപരിശോധനയിൽ പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. വീട്ടിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തതിനാൽ മറ്റൊരു കേസും ജുനൈദിനെതിരെ ചുമത്തിയിട്ടുണ്ട്. നാദാപുരം ഡിവൈഎസ്‍പി വി.വി ലതീഷിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നത്. പെൺകുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ പ്രതി ജുനൈദിനായി അന്വേഷണം തുടങ്ങിയിരുന്നു.