യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസില്‍ ഭര്‍ത്താവിനും അമ്മയ്ക്കുമെതിരെ കൊലക്കുറ്റം ചുമത്തി

കൊല്ലം : കരുനാഗപ്പള്ളി ഓയൂരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസില്‍ പ്രതികളായ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും എതിരെ കൊലക്കുറ്റം ചുമത്തി. മരിച്ച തുഷാരയുടെ ഭര്‍ത്താവ് ചന്തുലാല്‍, ചന്തുലാലിന്റെ അമ്മ ഗീതാലാല്‍ എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. റിമാന്‍ഡിലായ ഇരുവരെയും ഉടന്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇവരെ വിശദമായി ചോദ്യം ചെയ്യുന്ന പൊലീസ് കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്നും പരിശോധിക്കും.

അതിനിടെ യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഡിജിപിയോടാണ് വനിതാ കമ്മീഷന്‍ വിശദീകരണം തേടിയത്. സ്ത്രീധനത്തിന്റെ പേരിലാണ് ഭര്‍ത്താവും മാതാവും ചേര്‍ന്ന് പട്ടിണിക്കിട്ടും ക്രൂരമായി മര്‍ദിച്ചും പീഡിപ്പിച്ചത്. ചന്തുലാലിന്റെ സഹോദരിയും പീഡനത്തിന് കൂട്ടുനിന്നതായി നാട്ടുകാര്‍ ആരോപിച്ചിട്ടുണ്ട്.

കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരന്‍ – വിജയലക്ഷ്മി ദമ്ബതികളുടെ മകള്‍ തുഷാര(27) ആണ് ഈ മാസം 21ന് അര്‍ധരാത്രി മരിച്ചത്. മരിക്കുമ്‌ബോള്‍ അസ്ഥികൂടം പോലെ ചുരുങ്ങിയ യുവതിക്ക് 20 കിലോഗ്രാം മാത്രം ഭാരമാണ് ഉണ്ടായിരുന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പഞ്ചസാരവെള്ളവും അരി കുതിര്‍ത്തതും മാത്രമാണ് തുഷാരയ്ക്ക് നല്‍കിയിരുന്നത്. ഭക്ഷണം ഇല്ലാത്തതും മാനസികവും ശാരീരികവുമായ പീഡനവുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായി പൊലീസ് അറിയിച്ചു.

2013-ലാണ് തുഷാരയുടെയും ചന്തുലാലിന്റെയും വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് മൂന്നുമാസമായപ്പോള്‍മുതല്‍ രണ്ടുലക്ഷംരൂപ സ്ത്രീധനം നല്‍കണമെന്ന് ചന്തുലാല്‍ തുഷാരയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നല്‍കിയിരുന്നില്ല. തുടര്‍ന്ന് ചന്തുലാലും അമ്മയും ചേര്‍ന്ന് യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു. സ്വന്തം വീട്ടിലേക്ക് പോകാനോ വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെടാനോ പോലും അനുവദിച്ചിരുന്നില്ല.

പ്രാക്കുളം കാഞ്ഞാവെളിയില്‍ താമസിച്ചിരുന്ന ചന്തുലാലിന്റെ കുടുംബം രണ്ടുവര്‍ഷംമുന്‍പാണ് ചെങ്കുളം പറണ്ടോട്ട് താമസമാക്കിയത്. തകരഷീറ്റ് വെച്ച് നാലുപാടും ഉയരത്തില്‍ മറച്ച പുരയിടത്തിന്റെ നടുവിലായിരുന്നു ചന്തുലാലിന്റെ വീട്. ഗീതാലാല്‍ വീട്ടില്‍ മന്ത്രവാദവും ആഭിചാരക്രിയകളും നടത്തിയിരുന്നതായും ഇതിനായി സന്ദര്‍ശകര്‍ എത്തിയിരുന്നതായും പൊലീസ് പറഞ്ഞു. ഇവര്‍ക്ക് പുറംലോകവുമായി ഒരുബന്ധവുമില്ലായിരുന്നു. പലപ്പോഴും വീട്ടില്‍നിന്ന് ബഹളവും കരച്ചിലും കേട്ടിരുന്നതായി നാട്ടുകാരും വെളിപ്പെടുത്തി. സ്ത്രീധനപീഡനം, മാനസികവും ശാരീരികവുമായി പീഡിപ്പിക്കല്‍, ഭക്ഷണവും ചികിത്സയും നല്‍കാതിരിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ചന്തുലാല്‍, ചന്തുലാലിന്റെ അമ്മ ഗീതാലാല്‍ എന്നിവരുടെ പേരില്‍ കേസെടുത്തിട്ടുള്ളത്.