ഡല്‍ഹി ഉപമുഖ്യമന്ത്രി ഉള്‍പ്പെട്ട മദ്യനയ അഴിമതിയിൽ രണ്ടു മലയാളികൾ പ്രതികൾ.

ന്യൂഡല്‍ഹി. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെട്ട മദ്യനയ അഴിമതിക്കേസിലെ പ്രതികളിൽ രണ്ട് മലയാളികളും. മുംബൈയില്‍ താമസിക്കുന്ന വിജയ് നായര്‍ കേസിലെ അഞ്ചാം പ്രതിയും തെലങ്കാനയില്‍ സ്ഥിരതാമസമാക്കിയി രിക്കുന്നു അരുണ്‍ രാമചന്ദ്രന്‍പിള്ള 14-ാം പ്രതിയുമാണ്. മനീഷ് സിസോദിയയാണ് കേസിലെ ഒന്നാം പ്രതി.

സി ബി ഐ രജിസ്റ്റർ ചെയ്ത കേസിൽ കേസില്‍ 15 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. മദ്യനയവുമായി ബന്ധപ്പെട്ട് അഴിമതി നടന്നു എന്ന ആരോപണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്താണ് സിബിഐ അന്വേഷണം നടത്തി വരുന്നത്. മദ്യ ലൈസന്‍സ് അനുവദിച്ചതില്‍ വ്യാപകമായ ക്രമക്കേട് നടന്നു എന്നും ഉന്നത രാഷ്ട്രീയ നേതൃത്വം ഇടപെട്ട് സ്വകാര്യ കമ്പനികള്‍ക്ക് നിയമവിരുദ്ധമായി ലെസന്‍സ് അനുവദിച്ചു നൽകി എന്നുമാണ് കേസ്. ഖജനാവിന് ഇതുവഴി നഷ്ടമുണ്ടായതായും സിബിഐയുടെ എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്നു.

വെള്ളിയാഴ്ച മനീഷ് സിസോദിയയുടെ വസതി ഉള്‍പ്പെടെ 21 കേന്ദ്രങ്ങളിൽ സിബിഐ റെയ്ഡ് നടത്തി. തുടർന്നാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങുന്നത്. പുതിയ മദ്യ നയത്തിന് പിന്നില്‍ മലയാളിയായായ വിജയ് നായര്‍ ഉള്‍പ്പെടെയുള്ളവരുടെ ഇടപെടൽ ഉണ്ടെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ചില കമ്പനികളുടെ ലൈസന്‍സിന് മലയാളിയായ അരുണ്‍ ഇടനില നിന്നെന്നും സിബിഐ ആരോപിക്കുന്നുണ്ട്..

മുന്‍ എക്‌സൈസ് കമ്മീഷണര്‍ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിലുണ്ട്. മദ്യ ലൈസന്‍സ് അനുവദിച്ചതുമായി ബന്ധപ്പെട്ട് സിസോദിയയുടെ അടുത്ത അനുയായികള്‍ കോടികള്‍ കമ്മീഷനായി കൈപ്പറ്റിയതായും സിബിഐ ആരോപിക്കുന്നു. അതേസമയം സി ബി ഐ യുടെ ആരോപണം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നിഷേധിച്ചിരിക്കുകയാണ്.