തൃശൂരിൽ നിസ്‌കരിക്കാനെന്ന പേരിൽ മുറിയെടുത്ത് ലഹരി കച്ചവടം, അറസ്റ്റ്

തൃശൂർ : നിസ്‌കരിക്കാനെന്ന പേരിൽ മുറിയെടുത്ത് ലഹരി കച്ചവടം നടത്തിയ രണ്ട് യുവാക്കൾ അറസ്റ്റിൽ. കുന്നംകുളത്താണ് സംഭവം. ടെക്‌സ്റ്റെൽസ് ഉടമയും കാളത്തോട് സ്വദേശിയുമായ റഫീഖ് (28), വരന്തരപ്പിള്ളി സ്വദേശി ഫൈസൽ എന്നിവരെയാണ് പോലീസ് പിടികൂടിയത്. പോലീസ് ഇവിടെ എത്തിയ സമയത്ത് അഞ്ച് പേരായിരുന്നു മുറിയിലുണ്ടായിരുന്നത്.

എന്നാൽ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് ഇതിൽ മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. ഇവർക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. രഹസ്യ വിവരത്തെ തുടർന്ന് ഗുരുവായൂർ റോഡിലെ കെട്ടിടത്തിൽ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവരിൽ നിന്ന് 9 ഗ്രാം അതിമാരക മയക്കുമരുന്നായ എംഡിഎംഎയും എക്‌സൈസ് പിടിച്ചെടുത്തു.

അതേസമയം, ബര്‍ഗര്‍ കടയുടെ മറവില്‍ കഞ്ചാവും സിന്തറ്റിക്ക് ലഹരികളും വില്‍പ്പന നടത്തിയ യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. പാലക്കാട് വിക്ടോറിയ കോളേജിന് സമീപം ഹെവന്‍ലി ബ്ലെന്‍ഡ്‌സ് എന്ന പേരില്‍ ബര്‍ഗര്‍ ഷോപ്പ് നടത്തിയ റസൂലാണ് പിടിയിലായത്. നഗരത്തിലെ ഇയാളുടെ ഫ്‌ളാറ്റില്‍ നിന്നും വന്‍ മയക്കുമരുന്ന് ശേഖരവും പിടികൂടി. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

ബര്‍ഗര്‍ കടയുടെ മറവില്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കും മറ്റുമായി റസൂല്‍ ലഹരിവസ്തുക്കള്‍ വില്‍ക്കുന്നുണ്ടെന്നു എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് റസൂലും തൊഴിലാളികളും താമസിച്ചിരുന്ന സൂര്യ സെന്‍ട്രല്‍ അപ്പാര്‍ട്ട്‌മെന്റ് എന്ന ഹൗസിംഗ് കോംപ്ലക്‌സിലെ അഞ്ചാം നിലയിലെ ഫ്‌ളാറ്റ് എക്‌സൈസ് സംഘം റെയിഡ് ചെയ്തത്. ഇവിടത്തെ മുറികള്‍ തുറന്നു പരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്.