പത്മയ്ക്കും റോസ്‌ലിയ്ക്കും മുന്നേ രണ്ട് പേരെ കൊല്ലാൻ ശ്രമിച്ചു

ഇരട്ട നരബലിക്കേസിൽ പുതിയ വിവരങ്ങൾ പുറത്ത്. റോസ്‌ലിയ്ക്കും പത്മയ്ക്കും മുൻപ് രണ്ട് പേരെ കൊല്ലാൻ ശ്രമിച്ചതായി പ്രതികൾ പൊലീസിന് മൊഴി നൽകി. എന്നാൽ ഈ രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് റോസ്‌ലിയെയും പത്മയെയും കുടുക്കിയതെന്നാണ് വിവരം.

ലോട്ടറി വിൽപ്പനക്കാരിയായ പത്തനംതിട്ട ആനപ്പാറ സ്വദേശിയായ സ്ത്രീയെയാണ് ആദ്യശ്രമത്തിൽ കുടുക്കാൻ ശ്രമിച്ചത്. ലോട്ടറി മൊത്തമായി വാങ്ങി സ്ത്രീയുമായി പരിചയം സ്ഥാപിക്കുകയായിരുന്നു. പിന്നാലെ തിരുമ്മുകേന്ദ്രത്തിൽ 18,000 രൂപ ശമ്പളത്തിൽ ജോലിയുണ്ടെന്ന് പറഞ്ഞ് ഇവരെ ഇലന്തൂരിൽ എത്തിച്ചു.ആദ്യ ദിവസം ശമ്പളമായി 1000 രൂപ നൽകുകയും ചെയ്തു. രണ്ടാം ദിവസം ജോലി കഴിഞ്ഞ് നിൽക്കുകയായിരുന്ന ഇവരെ ലൈലയും ഭഗവൽ സിംഗും വീട്ടിലേയ്ക്ക് ക്ഷണിച്ചു. അകത്ത് കയറിയതിന് പിന്നാലെ കട്ടിലിലേയ്ക്ക് തള്ളിയിട്ട് ഇരുവരും ചേർന്ന് സത്രീയുടെ കൈ ബന്ധിക്കാൻ ആരംഭിച്ചു.

പ്രതികൾ ഇരുവരും കാലുകൾ ബന്ധിക്കാൻ തുടങ്ങുന്നതിനിടെ കയ്യിലെ കെട്ടഴിച്ച് ഇവർ രക്ഷപ്പെട്ടോടുകയായിരുന്നു. ഇതിനിടെ ഷാഫിയുടെ അടിയേറ്റ് നിലത്തുവീണെങ്കിലും ഇവർ പുറത്തുകടന്നു. ഇവരെ അനുനയിപ്പിച്ച് തിരികെയെത്തിക്കാൻ ലൈല ശ്രമിച്ചെങ്കിലും സ്ത്രീ വഴങ്ങിയില്ല. പിന്നാലെ ഓട്ടോ വിളിച്ച് അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. വിദേശത്തുള്ള സ്ത്രീയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്

പന്തളത്തെ സ്വകാര്യ ഏജൻസി വഴി ലൈലയാണ് രണ്ടാമത്തെ സ്ത്രീയെ വീട്ടിലെത്തിച്ചത്. ഈ സമയത്തായിരുന്നു പ്രതികളുടെ വീട്ടിൽ മാലിന്യക്കുഴിയെടുക്കുന്നത്. തൊട്ടടുത്ത ദിവസം പ്രതികൾ ലൈംഗികച്ചുവയോടെ സംസാരിച്ചതിൽ സംശയം തോന്നിയ സ്ത്രീ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നെന്നാണ് വിവരം.