‘ഞാൻ മുഖത്തടിച്ചും അയാൾ മുഖത്ത് നോക്കി കൂസലില്ലാതെ ചിരിച്ചു’ സാനിയ ഇയ്യപ്പൻ

കൊച്ചി. കോഴിക്കോട് ഹൈലൈറ്റ് മാളിൽ സിനിമ പ്രമോഷന്റെ ഭാഗമായി എത്തിയ നടി സാനിയ ഇയ്യപ്പനും മറ്റൊരു യുവ നടിക്കും ആൾക്കൂട്ടത്തിൽ നിന്നും അതിക്രമം നേരിട്ട വന്ന സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. സംഭവ ദിവസം ശക്തമായ ഭാഷയിലാണ് സാനിയ പ്രതികരിച്ചിരുന്നത്. ആൾക്കൂട്ടത്തിലൊരാളുടെ മുഖത്തടിക്കുന്ന സാനിയയുടെ വീഡിയോയും ഇതിനിടെ പുറത്ത് വന്നു.

ഇപ്പോൾ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് സാനിയ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് അന്നത്തെ സംഭവത്തെ കുറിച്ചും തനിക്ക് നേരെ ഉയരുന്ന വിമർശനങ്ങളെ കുറിച്ചതും നടി പ്രതികരിച്ചിരിക്കുന്നത്.

‘ഹൈലൈറ്റ് മാളിൽ എനിക്ക് നേരെ നടന്ന അക്രമണത്തെ ന്യായീകരിക്കുന്ന വീഡിയോ കണ്ടിരുന്നു. ഇത്തരം വസ്ത്രം ധരിച്ചാൽ ഏതായാലും കയറിപിടിക്കുമെന്നായിരുന്നു അതിൽ പറഞ്ഞത്. നാളെ ഇവരുടെ അമ്മയോ സഹോദരിയോ അത്തരം വസ്ത്രം ധരിച്ചാൽ കയറി പിടിക്കുമെന്നാണോ പറയുന്നത്? ഇത്തരത്തിലാണ് പലരുടേയും മനോഭാവം. ഈ സമൂഹത്തിലാണ് നമ്മൾ കഴിയുന്നത്’സാനിയ പറഞ്ഞു.

‘എന്നെ ഉപദ്രവിച്ചയാളെയല്ല ഞാൻ അടിച്ചതെന്നൊക്കെ പറയുന്നവർ ഉണ്ട്. പക്ഷേ എനിക്ക് ഉറപ്പുണ്ട്, ഞാൻ അടിച്ചത് അയാളെ തന്നെയാണെന്ന്. അടികിട്ടിയിട്ടും അയാൾ യാതൊരു കൂസലും ഇല്ലാതെ ചിരിക്കുകയായിരുന്നു. അപ്പോൾ തന്നെ ശക്തമായി പ്രതികരിച്ചിട്ട് കൂടി തനിക്ക് ഉണ്ടായ വിമർശനം വളരെ വലുതായിരുന്നു’ സാനിയ പറയുന്നു.

ഇപ്പോൾ ആൾക്കൂട്ടത്തിൽ പോകാൻ തന്നെ ഭായമാകുന്നു. ആ മാനസികാവസ്ഥയിൽ നിന്ന് പുറത്ത് കടക്കാൻ ഒരു പാട് സമയം എടുത്തു. നമ്മുടെ നാട്ടിൽ മാറ്റം ഉണ്ടാകുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. അമ്മയാണ് എനിക്ക് ധൈര്യം തരുന്നത്. നിനക്ക് ശരിയാണെന്ന് തോന്നുന്നത് ചെയ്യൂ എന്നാണ് അമ്മ പറഞ്ഞത്. എനിക്ക് ഇട്ടാൽ ഇണങ്ങുന്ന വസ്ത്രങ്ങൾ മാത്രമാണ് ഞാൻ ധരിക്കുന്നത്. അതിൽ എനിക്ക് ഇല്ലാത്ത കുഴപ്പം മറ്റാർക്കാണ്. സാനിയ ചോദിക്കുന്നു.

ഇതിനു മുൻപ് എന്റെ വസ്ത്രധാരണത്തെ പരിഹസിക്കാൻ വന്നയാൾക്ക് ചുട്ട മറുപടി നൽകിയിരുന്നു. വസ്ത്രത്തിന്റെ നീളം കുറയുന്നത് സിനിമയിൽ അവസരം കിട്ടാനാണോയെന്നായിരുന്നു അയാളുടെ ചോദ്യം. എന്നാൽ ഞാൻ ഇങ്ങനെ തന്നെയാണെന്ന മറുപടിയാണ് അയാൾക്ക് നൽകിയത്. സാനിയ പറഞ്ഞു.

അക്രമ സംഭവത്തിലെ പ്രതികളെ കണ്ടെത്താൻ പോലീസിന് ഇതുവരേയും കഴിഞ്ഞിട്ടില്ല. നടിമാർക്ക് അടുത്തുണ്ടായിരുന്ന 30 പേരെ വിളിച്ച് വരുത്തി ചോദ്യം ചെയ്യുകയും, സിനിമയുടെ അണിയറ പ്രവർത്തകർ ഉൾപ്പെടെ ആ സമയത്ത് പകർത്തിയിരുന്ന ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചിരുന്നു. എന്നാൽ ഇതിൽ നിന്ന് യാതൊരു തെളിവും കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ലെന്നാണ് പറയുന്നത്.

ലൈംഗിക അതിക്രമത്തിന് പിന്നാലെ നടിമാരിൽ ഒരാൾ, മുഖത്തടിച്ച ആളല്ല പ്രതിയെന്ന് അന്വേഷണത്തിൽ വ്യക്തമായെന്നാണ് പോലീസ് പറഞ്ഞിരിക്കുന്ന മറുപടി. ഇതിനിടെ തങ്ങളെ ഉപദ്രവിച്ചവരെ കണ്ടാലറിയാമെന്ന് നടിമാർ പോലീസിന് മൊഴി നൽകിയിരുന്നു. സിനിമയുടെ സംവിധായകന്റെ പരാതിയിലായിരുന്നു പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നത്.