സഹകരണ ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയിൽ, ഒരാൾക്ക് തലയ്ക്ക് അടിയേറ്റിട്ടുണ്ടെന്ന് പോലീസ്

തൃശൂര്‍ : വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍. കാര്‍ഷിക സര്‍വകലാശാല ക്യാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്നതാണ് ബാങ്ക്. ഇവിടുത്തെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷന്‍, ആന്റണി എന്നിവരാണ് മരിച്ചത്.

സംഭവസ്ഥലത്ത് പൊലീസ് എത്തി പരിശോധന നടത്തുകയാണ്. കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. ആന്റണിയുടെ മൃതദേഹം തലയ്ക്ക് അടിയേറ്റ് രക്തം വാർന്ന നിലയിൽ. അരവിന്ദാക്ഷന്റെ മൃതദേഹം കണ്ടെത്തിയത് ബാങ്കിന് പിറകിലെ കാനയിൽ നിന്ന്. മൃതദേഹത്തിന് സമീപത്ത് നിന്ന് വിഷക്കുപ്പി കണ്ടുകിട്ടി.

അതേസമയം, : മലയാളി ദമ്പതികളെ കൊലപ്പെടുത്തി വീട്ടിൽ വൻ കവർച്ച നടത്തി. ചെന്നൈ മുത്താപ്പുതുപ്പെട്ടിൽ ആണ് സംഭവം. സിദ്ധ ഡോക്ടറായ ശിവൻ നായർ, ഭാര്യ പ്രസന്നകുമാരി എന്നിവരാണ് മോഷ്ടാക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടിൽ നിന്ന് നൂറുപവൻ സ്വർണം കവർന്നു എന്നാണ് പോലീസ് നൽകുന്ന വിവരം.

രോഗികളെന്ന വ്യാജേന ഇവരുടെ വീട്ടിൽ പ്രവേശിച്ച ശേഷമാണ് മോഷ്ടാക്കൾ ആക്രമണം നടത്തിയത്. മുത്താപ്പുതുപ്പെട്ട‌് ഗാന്ധിനഗറിൽ വീടിനോട് ചേർന്ന് ശിവൻ നായർ ഒരു ക്ലിനിക് നടത്തുന്നുണ്ട്.
വീട്ടിൽനിന്ന് അസാധാരണമായ ബഹളം കേട്ട് അയൽക്കാരാണ് വിവരം പൊലീസിൽ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തുമ്പോഴേയ്ക്കും ഇരുവരെയും ആക്രമിച്ച് സ്വർണവുമായി മോഷ്ടാക്കൾ കടന്നു

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കൊല്ലപ്പെട്ട പ്രസന്നകുമാരി അധ്യാപികയാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.