സോളാർ കേസിൽ അനാവശ്യമായ പ്രചാരണങ്ങളാണ് നടക്കുന്നത്, ഉമ്മന്‍ ചാണ്ടിയോട് വ്യക്തിപരമായ വിരോധം എനിക്കില്ല, സിബിഐക്ക് മൊഴി നല്കിയത് അനുകൂലമായി, കെ ബി ​ഗണേഷ്കുമാർ

‌തിരുവനന്തപുരം. സോളാ‍ർ കേസിന്മേലുള്ള ചർച്ചയിൽ തന്റെ ഭാ​ഗം വ്യക്തമാക്കി എംഎൽഎ കെ ബി ​ഗണേഷ് കുമാർ. വാര്‍ത്താമാധ്യമങ്ങളില്‍ അനാവശ്യമായ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും വളഞ്ഞ വഴിയിലൂടെ ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും കപടസദാചാരത്തിൽ വിശ്വസിക്കുന്നില്ലെന്നും സത്യമാണ് തന്‍റെ ദൈവമെന്നും കെ. ബി ഗണേഷ് കുമാര്‍ എംഎല്‍എ.

പരാതിക്കാരിയുടെ പേരിൽ പുറത്തുവന്ന കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് പിന്നീട് എഴുതിച്ചേർത്തതാണെന്നും പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നു. ഡിസംബറിൽ സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. കെ ബി ഗണേഷ് കുമാർ, ബന്ധു ശരണ്യ മനോജ്, ദല്ലാൾ ടി ജി നന്ദകുമാർ എന്നിവർ ഇടപെടൽ നടത്തിയെന്നുമാണ് സിബിഐയുടെ റിപ്പോർട്ടിൽ പറുയുന്നത്.

താൻ അടക്കം ഇടപെട്ട് ഗൂഢാലോചന നടത്തിയെന്ന ഈ റിപ്പോർട്ടിനോട് പ്രതികരിച്ച ഗണേഷ് കുമാർ, ഉമ്മൻ ചാണ്ടിയുമായി രാഷ്ട്രീയ എതിർപ്പ് ഉണ്ടായിരുന്നു എന്നത് വാസ്തവമാണെന്നും എന്നാൽ സിബിഐയ്ക്ക് മുന്നിൽ ഉമ്മൻ ചാണ്ടിക്ക് അനുകൂലമായാണ് മൊഴി നൽകിയതെന്നും വ്യക്തമാക്കി. താൻ തുറന്ന പുസ്തകമാണ്. സഹായം അഭ്യർത്ഥിച്ച് കോൺഗ്രസ് നേതാക്കൾ സമീപിച്ചിരുന്നു. സോളാർ കേസ് സമയത്ത് കോൺഗ്രസിൽ നിന്ന് പല നേതാക്കളും തന്റെ പിതാവിനെ സമീപിച്ചിരുന്നു. കപടസദാചാരം പറയുന്നയാളല്ല താൻ. സത്യമാണ് തന്റെ ദൈവം. സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും ആളാണ് താനെന്നും ഗണേഷ് കുമാർ പറഞ്ഞു.

ഉമ്മൻചാണ്ടിയെ കുറിച്ചുള്ള ആരോപണം ചോദിച്ചപ്പോൾ തനിക്കറിയില്ല എന്നാണ് പറഞ്ഞത്. പരാതിക്കാരുടെ കത്ത് താൻ കണ്ടിട്ടില്ല. പിതാവ് ബാലകൃഷ്ണപിള്ള പറഞ്ഞത് കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരില്ലായിരുന്നുവെന്നാണ്. ഉമ്മൻചാണ്ടിയുടെ പേരില്ല എന്ന് താൻ സിബിഐയോട് പറഞ്ഞു. ഇത് രേഖപ്പെടുത്തണം എന്ന് താൻ സിബിഐയോട് ആവശ്യപ്പെട്ടു. ഉമ്മൻചാണ്ടിയുടെ കുടുംബം നന്ദിയോടെ ഓർക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെയാണ്. അന്വേഷണ റിപ്പോർട്ടിലെ തന്റെ മൊഴിയും പരിശോധിക്കണമെന്ന് ഗണേഷ് കുമാർ ആവശ്യപ്പെട്ടു. അഭയം തന്ന എൽഡിഎഫിനെ മരിച്ചാലും വഞ്ചിക്കില്ല. എൽ ഡി എഫിനെ വഞ്ചിച്ച് യു ഡി എഫിലേക്ക് വരുമെന്ന് കരുതേണ്ട. അഴിമതി ചോദ്യം ചെയ്തതിന് പുറത്താക്കിയത് യുഡിഎഫാണെന്നും ഗണേഷ് കുമാർ വ്യക്തമാക്കി

2013-ല്‍ കേരള കോണ്‍ഗ്രസ് ബി എല്‍ഡിഎഫില്‍ പോയപ്പോള്‍ പാര്‍ട്ടി വിട്ട് പുറത്തുപോയ ആളാണ് മനോജ് കുമാര്‍. എന്റെ ബന്ധുവാണ്. അദ്ദേഹം കോണ്‍ഗ്രസുകാരനാണ്. രാഷ്ട്രീയമായി എനിക്കെതിരാണ്. ഈ ദിവസംവരെ പരാതിക്കാരിയോ അവരുമായി ബന്ധപ്പെട്ടവരോ, നേരിട്ടോ അല്ലാതെയോ എന്നെ ബന്ധപ്പെട്ടിട്ടില്ല. അത് തെളിയിക്കാന്‍ ഏത് സിബിഐയെയും വെല്ലുവിളിക്കുകയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

എല്‍ഡിഎഫിനെ വഞ്ചിച്ച് യുഡിഎഫിനൊപ്പം വരുമെന്ന് ആരും കരുതേണ്ട. രാഷ്ട്രീയം മതിയാക്കി വീട്ടിലിരിക്കേണ്ടിവന്നാലും അഴിമതിക്കെതിരേ സംസാരിച്ചതിന് എന്നെ പുറത്താക്കിയ യുഡിഎഫിലേക്ക് പോകില്ല. എല്ലാ കാലവും ഭരണപക്ഷത്തിരിക്കാന്‍ ആഗ്രഹമില്ല. ജനങ്ങള്‍ എനിക്കൊപ്പമുണ്ട്.