അമേരിക്കയിൽ മലയാളി കുടുംബത്തിലെ എല്ലാവരും ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു .ഗൂഗിള്‍, മെറ്റ അടക്കമുള്ള ടെക് ഭീമന്മാരിലെ ജോലിക്ക് ശേഷം സ്വന്തമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്ഥാപനം ആരംഭിച്ച ടെക്കി മലയാളി യുവാവും കുടുംബത്തേയുമാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോജിറ്റ്‌സ് എന്ന സ്റ്റാര്‍ട്ട് അപ്പ് സ്ഥാപനവുമായി ആനന്ദ് മുന്നോട്ട് പോയപ്പോള്‍ സില്ലോ എന്ന ടെക് സ്ഥാപനത്തിലെ ഡാറ്റ സയന്‍സ് മാനേജര്‍ ജോലിയായിരുന്നു ആലീസ് ചെയ്തിരുന്നത്,
കാലിഫോര്‍ണിയയിലെ 17 കോടിയോളം വിലവരുന്ന ആഡംബര വസതിയില്‍ തിങ്കളാഴ്ചയാണ് കുടുംബാംഗങ്ങളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആനന്ദ് സുജിത് ഹെന്റി (42) ഭാര്യ ആലീസ് പ്രിയങ്ക (40) ഇവരുടെ ഇരട്ടക്കുട്ടികളായ നോഹ, നെയ്തന്‍ (4) എന്നിവരാണ് മരിച്ചത്. നേരത്തെ 2016ല്‍ വിവാഹമോചന ഹര്‍ജി ദമ്പതികള്‍ ഫയല്‍ ചെയ്തിരുന്നുവെങ്കിലും ബന്ധം വേര്‍പിരിഞ്ഞിരുന്നില്ല. ഇതിന് ശേഷമാണ് ദമ്പതികള്‍ക്ക് ഇരട്ടക്കുട്ടികള്‍ പിറക്കുന്നത്. 2020ഓടെയാണ് ദമ്പതികള്‍ കാലിഫോര്‍ണിയയിലെ വസതിയില്‍ താമസം ആരംഭിക്കുന്നതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആനന്ദ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കുട്ടികളെ മരുന്ന് ഓവര്‍ ഡോസ് നല്‍കിയോ, തലയിണയോ മറ്റോ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചോ, കഴുത്ത് ഞെരിച്ചോ ആണ് കൊന്നിരിക്കുന്നതെന്നാണ് സംശയിക്കുന്നത്. കുട്ടികളുടെ ശരീരത്തില്‍ മറ്റ് മുറിവുകളോ പരിക്കുകളോ ഇല്ലെന്നും പൊലീസ് വിശദമാക്കുന്നു. അഞ്ച് കിടപ്പുമുറികളുള്ള വസതിയിലെ കിടപ്പുമുറികളിലൊന്നില്‍ നിന്നാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. 9എംഎം പിസ്റ്റള്‍ ഉപയോഗിച്ചാണ് ആനന്ദ് ആലീസിന് നേരെ നിരവധി തവണ നിറയൊഴിച്ചത്. ലോഡ് ചെയ്ത നിലയിലുള്ള തോക്കും ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയ കുളിമുറിയില്‍ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഏഴ് വര്‍ഷത്തോളമാണ് ആനന്ദ് ഗൂഗിളില്‍ ജോലി ചെയ്തത്. 2022 ഫെബ്രുവരിയിലാണ് ആനന്ദ് മെറ്റയില്‍ ജോലി ചെയ്യുന്നത്. 2023 ജൂണിലാണ് ആനന്ദ് തന്റെ ആര്‍ട്ടിഫീഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ട് അപ്പ് ആരംഭിക്കുന്നത്. കുട്ടികളുടെ മുത്തശ്ശി കുടുംബവുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ക്ഷേമാന്വേഷണം നടത്താന്‍ വീട്ടിലെത്തിയ പൊലീസാണ് കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.. വിഷ വാതകം ശ്വസിച്ചുള്ള മരണമാണെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകളെങ്കിലും വെടിയേറ്റാണ് രണ്ട് പേരുടെ മരണം സംഭവിച്ചതെന്ന് പിന്നീട് പൊലീസ് അറിയിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ക്ക് അടുത്തു നിന്ന് പിസ്റ്റള്‍ കണ്ടെത്തിയിരുന്നു. ആനന്ദ് ഭാര്യ ആലീസിനെ നിറയൊഴിച്ച് കൊലപ്പെടുത്തിയതിന് ശേഷം സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നു. ആനന്ദിന്‍റെ വീട്ടില്‍ നിന്നും വെടിയൊച്ച സമീപവാസികള്‍ കേട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പുറത്തുനിന്നും ഒരാള്‍ കൊലപാതകം നടത്താനുള്ള സാധ്യതകള്‍ പൊലീസ് തള്ളിക്കളഞ്ഞു. 9എംഎം റൈഫിളാണ് കൊലപാതകത്തിനായി ഉപയോഗിച്ചിരിക്കുന്നത്. അതേസമയം നാല് വയസുള്ള ഇരട്ടക്കുട്ടികള്‍ എങ്ങനെ മരിച്ചുവെന്നത് ഇതുവരെ പുറത്തുവന്നിട്ടില്ല. വിഷമോ കൂടിയ അളവിലുള്ള മരുന്നുകളോ നല്‍കിയാവാം കുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം. കുട്ടികളുടെ ശരീരത്തില്‍ ക്ഷതമേറ്റതിന‍്‍റെ പാടുകളുമില്ല. എയര്‍കണ്ടീഷണറില്‍ നിന്നും വിഷവാതകം ചോര്‍ന്നാണ് മരണം സംഭവിച്ചതെന്നായിരുന്നു ആദ്യനിഗമനം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം ഉള്‍പ്പെടെ സ്ഥിരീകരിച്ചത്. കാലിഫോര്‍ണിയയിലെ സാന്‍മെറ്റിയോ നഗരത്തില്‍ തിങ്കളാഴ്ച രാവിലെ 9:15നാണ് ദമ്പതികളേയും മക്കളേയും മരിച്ച നിലയില്‍ പൊലീസ് കണ്ടെത്തിയത്.
ആനന്ദിന്‍റേയും ആലീസിന്‍റേയും മൃതദേഹം കുളിമുറിയില്‍ നിന്നുമാണ് കണ്ടെത്തിയത്. കിടപ്പുമുറിയില്‍ നിന്നുമാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് ദുബായിലുള്ള ആനന്ദിന്‍റെ സഹോദരന്‍ അജിത്ത് അമേരിക്കയില്‍ എത്തി. മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കാന്‍ ശ്രമം നടക്കുകയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. എന്തിനാണ് കൃത്യം നടത്തിയതെന്ന് വെളിപ്പെടുത്തുന്ന ആത്മഹത്യ കുറിപ്പുകളോ മറ്റു രേഖകളോ കണ്ടെത്തിയിട്ടില്ല.