ഷംസീറിൻറെ പ്രസ്താവന വിശ്വാസികളെ മുറിവേൽപ്പിച്ചു,ജാഗ്രത ഉണ്ടായില്ല- വിഡി സതീശൻ

തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീറിന്റെ ​ഗണപതി മിത്താണെന്ന പ്രസ്താവന വിശ്വാസികളെ മുറിവേൽപ്പിക്കുന്നതായി പോയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്പീക്കർ നിലപാട് തിരുത്തണം. ജാഗ്രതയോടെ കൂടി പ്രവർത്തിക്കണം.സ്പീക്കറുടെ ഭാഗത്ത് ജാഗ്രത ഉണ്ടായില്ല. വിശ്വാസത്തിൽ സ്റ്റേറ്റ് ഇടപെടരുത് എന്നാണ് കോൺഗ്രസ് നിലപാട്. ശാസ്ത്രബോധവും മതവിശ്വാസവും കൂട്ടിക്കുഴക്കേണ്ട. ബിജെപിയും ആർഎസ്എസും അവസരം ഉപയോഗപ്പെടുത്തുന്നു. സിപിഎം ഈ വിഷയം കൈകാര്യം ചെയ്ത രീതി വിസ്മയപ്പെടുത്തി. എരീതിയിൽ എണ്ണ ഒഴിക്കുന്ന പ്രസ്താവനകളാണ് നടത്തിയത്.

കോൺഗ്രസ് ഇതുവരെ പ്രതികരിക്കാതിരുന്നത് മനപ്പൂർവ്വമാണ്. എരിതിയിൽ എണ്ണ ഒഴിക്കേണ്ട എന്നായിരുന്നു കോൺഗ്രസ് നിലപാട്. ഇപ്പോൾ വിഷയങ്ങൾ കൈവിട്ടുപോയി അതുകൊണ്ടാണ് പ്രതികരിക്കുന്നത്. സിപിഎം നേതാക്കളെല്ലാം കുഴപ്പമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. വെള്ളമൊഴിച്ച് തണുപ്പിക്കാൻ ആണ് ശ്രമം നടത്തേണ്ടത്.കെട്ടടങ്ങി പോകേണ്ട ഒരു വിഷയത്തെ ആളിക്കത്തിച്ചതും സിപിഎം ആണ്. വിശ്വാസികൾക്ക് ഒപ്പമാണ് കോൺഗ്രസ്‌. വിശ്വാസത്തെ മുറിപ്പെടുന്ന പ്രവർത്തനങ്ങൾ പാടില്ല.

ബിജെപിയെ തിരിച്ചറിയാനുള്ള ശേഷി എൻഎസ്എസിനുണ്ട്. വിവിധ സംഘടനകൾ ഒന്നിച്ചു പോയി പ്രതിഷേധിക്കേണ്ട സാഹചര്യം ഒഴിവാക്കണം എന്നാണ് ആഗ്രഹിക്കുന്നത്. ഇന്ന് തന്നെ ഈ പ്രശ്നം പരിഹരിക്കപ്പെടണം. കോൺഗ്രസിന് ഇതിൽ രാഷ്ട്രീയ മുതലെടുപ്പില്ല. വോട്ടും വേണ്ട. ന്യൂനപക്ഷം ആണെങ്കിലും ഭൂരിപക്ഷം ആണെങ്കിലും ഒരു വർഗീയവാദികളെയും പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു