തൃശൂര്‍/ ഓണാഘോഷത്തിന് പണമുണ്ടാക്കാൻ ലക്ഷ്യമിട്ടു വാടകവീട്ടില്‍ അത്യാധുനിക സജ്ജീകരണങ്ങളോടെ പ്രവർത്തിച്ചു വന്ന വാറ്റു കേന്ദ്രം വേഷം മാറിയെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. സഭാവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തതായും ചാരായവും നിര്‍മാണ ഉപകരണങ്ങളും പിടിച്ചെടുത്തതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വാറ്റു കേന്ദ്രത്തിന്റെ സ്ഥലത്തെ കുറിച്ച് മനസിലാക്കിയ എക്‌സൈസ് സംഘം കെ എസ് ഇ ബി ജീവനക്കാരുടെ വേഷത്തില്‍ എത്തി പരിശോധനക്കെന്ന പേരില്‍ വീടിനകത്തേക്ക് പ്രവേശിക്കുകയാണ് ഉണ്ടായത്. വീട്ടിനക്കത്ത് കേറിയ ഉദ്യോഗസ്ഥര്‍ കണ്ടത് അകത്തെ ശുചിമുറിയില്‍ ഗ്യാസ് ഉപയോഗിച്ച് ചാരായം വാറ്റുന്ന കാഴ്ചയാണ്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുറികളില്‍ വലിയ പ്ലാസ്റ്റിക്ക് ബക്കറ്റുകളില്‍ നിറച്ചു വച്ചിരിക്കുന്ന വാഷും കണ്ടെത്തുകയായിരുന്നു.
തൃശ്ശൂരിലെ കാട്ടൂര്‍ കുന്നത്തു പീടികക്ക് സമീപത്തതാണ് ജില്ലാ അസി.എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക സ്‌ക്വാഡ് വ്യാജവാറ്റു കേന്ദ്രം വേഷം മാറിയെത്തി പിടികൂടിയത്. ഇവിടെ നടത്തിയ പരിശോധനയില്‍ 60 ലീറ്റര്‍ ചാരായവും 650 ലീറ്റര്‍ വാഷും എക്‌സൈസ് പിടിച്ചെടുത്തു. സംഭവത്തിൽ വരന്തരപ്പിള്ളി സ്വദേശികളായ കളപുരയ്ക്കല്‍ അനീഷ് (37) ശങ്കരന്‍ കാട്ടില്‍ അരുണ്‍ ( 31 ) എന്നിവരെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി ജുനൈദും സംഘവും അറസ്റ്റു ചെയ്യുകയായിരുന്നു.
കുന്നത്തു പീടികയിൽ അത്യാധുനിക രീതിയിലാണ് വറ്റു കേന്ദ്രം പ്രവര്‍ത്തിച്ചു വന്നിരുന്നത്. ഗ്യാസും വലിയ അളവിലുള്ള പ്രത്യേക തരം പ്രഷര്‍ കുക്കറും ചെമ്പ് ട്യൂബുകളും ഉപയോഗിച്ചാണ് പ്രതികള്‍ ചാരായം വാറ്റി വന്നിരുന്നത്. ചാരായം ഒരു ലിറ്ററിന്റെ കുപ്പികളിലാക്കി വില്‍പന നടത്തി വരുകയായിരുന്നു. വാറ്റു സംഘത്തെ എക്‌സൈസ് ഒരു മാസതോളമായി ഇവരെ നീരിക്ഷിച്ചു വരികയായിരുന്നു. വരാന്നിരിക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ച് വന്‍ തോതില്‍ ചാരായം നിര്‍മ്മിച്ച് വിൽപ്പന നടത്താനായിരുന്നു പദ്ധതി.
കാട്ടൂരില്‍ ചാരായം നിര്‍മ്മിച്ചു വരുകയായിരുന്നെങ്കിലും പ്രതികൾ ഇത് സമീപ പ്രദേശങ്ങളില്‍ വില്‍പന നടത്തിയിരുന്നില്ല. ഏറെ ദുരമുള്ള വരന്തരപ്പിള്ളിയിലും പരിസര പ്രദേശങ്ങളിലുമാണ് വില്‍പന നടത്തിയിരുന്നത്. ചുറ്റുമതിലും ആള്‍ സഞ്ചാര കുറവുള്ള വഴിയായതു കൊണ്ടും വാറ്റ് ആരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല. എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍മാരായ വിന്നി സിമേതി, അബ്ദുള്‍ ഗലീല്‍, എം എം .മനോജ് കുമാര്‍, പിങ്കി മോഹന്‍ദാസ്, അനില്‍ പ്രസാദ്, കെ. ആര്‍ രജ്ജിത്ത്, ഉസ്മാന്‍ , സനീഷ് കുമാര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.