ഉമ്മൻ ചാണ്ടിയെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം നൽകരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

കൊച്ചി: ഉമ്മൻ ചാണ്ടിയെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച ​ഗണേഷ്കുമാറിന് മന്ത്രി സ്ഥാനം നൽകരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒരു കാരണവശാലും മന്ത്രിയാക്കരുതെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കേരളീയം പരിപാടിയുടെ പേരിൽ ധൂർത്ത് നടക്കുകയാണ്. ഖജനാവിൽ നയാ പൈസയില്ലത്തപ്പോഴാണ് പരിപാടി.

ഗുരുതരമായ ധനപ്രതിസന്ധിയാണ് സംസ്ഥാനത്ത്. ശമ്പളവും പെൻഷനും മുടങ്ങുന്നു. സർക്കാർ പ്രചാരണം പാർട്ടി ചെലവിൽ അറിയിക്കട്ടെ. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാൻ കഴിയാത്ത സർക്കാരാണ് ഇത്. ശശി തരൂരിൻ്റെ പരാമർശത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പമില്ല. ഹമാസ് ഭീകരരെന്ന പരാമർശം ശശി തരൂർ തന്നെ വിശദീകരിച്ചു. സ്വതന്ത്ര പലസ്തീൻ എന്ന നിലപാട് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയതാണ് എന്നും അദ്ദേഹം പറഞ്ഞു.

വിവാദമായ സോളാര്‍ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന് സി ബി ഐ റിപ്പോർട്ട് പുറത്തുവന്നിരുന്നു. കേരള കോണ്‍ഗ്രസ് ബി നേതാവും പത്തനാപുരം എം എല്‍ എയുമായ കെബി ഗണേഷ് കുമാർ അടക്കം ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഗൂഡാലോചന നടത്തിയെന്നാണ് സി ബി ഐ റിപ്പോർട്ട്. ശരണ്യ മനോജ്, വിവാദ ദല്ലാള്‍ എന്നിവരും ഈ ഗൂഡാലോചനയില്‍ പങ്കുചേർന്നെന്നാണ് മുന്‍ മുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സി ബി ഐ വ്യക്തമാക്കി.