തുടർച്ചയായ വിജിലൻസ് റെയ്ഡ് ; കൂട്ട അവധിയെടുത്ത് രജിസ്‌ട്രേഷൻ വകുപ്പ് ജീവനക്കാർ

തിരുവനന്തപുരം; വിജിലൻസ് റെയ്ഡിൽ പ്രതിഷേധിച്ച് കൂട്ട അവധിയെടുത്ത് രജിസ്‌ട്രേഷൻ വകുപ്പ് ജീവനക്കാർ. ഓപ്പറേഷൻ പഞ്ചികിരൺ’ എന്ന പേരിൽ രണ്ടാം തവണയാണ് സംസ്ഥാനത്ത് വിജിലൻസ് പരിശോധന നടന്നത്. ആധാരം രജിസ്‌ട്രേഷൻ ഓൺലൈനാക്കിയതിനാൽ ആധാരമെഴുത്തുകാർ ഓഫീസിൽ നേരിട്ടുവരേണ്ടതില്ലെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ചില ആധാരമെഴുത്തുകാരും സഹായികളും ഓഫീസുകളിൽ എത്തുന്നത് കൈക്കൂലിയുമായിട്ടാണെന്നാണ് വിജിലൻസ് സംശയിക്കുന്നത്.

വ്യാഴാഴ്ച നടന്ന പരിശോധനയിൽ മൂന്ന് സ്ഥലങ്ങളിൽ ഇത്തരത്തിൽ പുറമേ നിന്ന് എത്തിയവരിൽ നിന്ന് പണം കണ്ടെടുത്തിരുന്നു. തുടർച്ചയായി ഉണ്ടാകുന്ന വിജിലൻസ് റെയ്ഡിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ കൂട്ട അവധി എടുത്തത്. തുടർന്ന് ചില ഓഫീസുകളിൽ രജിസ്‌ട്രേഷൻ നടപടികൾ തടസ്സപ്പെട്ടു.

പ്രതിഷേധമല്ലെന്നും വർഷാവസാനമായതിനാൽ മിക്ക ജീവനക്കാരും അവധിയിൽ പോകുന്നതാണെന്നാണ് ജീവനക്കാർ നൽകുന്ന വിശദീകരണം. എന്നാൽ വരും ദിവസങ്ങളിലും അന്വേഷണം ശക്തമാക്കാനാണ് വിജിലൻസിന്റെ തീരുമാനം.