മൊബൈൽ ചാർജ്ജർ പൊട്ടിത്തെറിച്ച് കിടപ്പുമുറി കത്തിനശിച്ചു

കണ്ണൂരിൽ മൊബൈൽ ചാർജ്ജർ പൊട്ടിത്തെറിച്ച് കിടപ്പുമുറി കത്തിനശിച്ചു. ഉടൻ തീ അണയ്ക്കാനായതിനാൽ കൂടുതൽ നാശനഷ്ടം ഒഴിവായി. കതിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ആറാംമൈലിലെ എം.എ മൻസിലിൽ മശൂദിന്റെ വീട്ടിലാണ് തീപിടുത്തമുണ്ടായത്. കഴിഞ്ഞ ദിവസം സന്ധ്യക്ക് മശൂദിന്റെ ബന്ധു പള്ളിയിൽ പോയി തിരിച്ചുവരുമ്പോഴാണ് വീടിന്റെ മുകൾ നിലയിലെ മുറിയിൽ നിന്നും പുക ഉയരുന്നത് കണ്ടത്. ചൂടുകാരണം ആർക്കും ആദ്യം മുറിയിൽ പ്രവേശിക്കാൻ സാധിച്ചില്ല.

കൂത്തുപറമ്പിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചത്. മുറിയിലെ ഫർണ്ണീച്ചറുകൾ എല്ലാം കത്തിനശിച്ചു. ഗ്ലാസുകൾ പൊട്ടിത്തെറിച്ചതോടൊപ്പം ചുമരുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മുറിക്ക് സമീപത്തെ തെങ്ങിന്റെ ഓലകളും കരിഞ്ഞ നിലയിലാണ്. മശൂദിന്റെ മകനാണ് ഈ മുറി ഉപയോഗിച്ചിരുന്നത്. രാത്രിയിലാണ് അപകടമെങ്കിൽ ജീവൻ തന്നെ അപകടത്തിലാകുമായിരുന്നു. മൊബൈൽ ചാർജ്ജ് ചെയ്ത ശേഷം പ്ലഗിന്റെ സ്വിച്ച് ഓഫാക്കാതെ ചൂടുപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് കരുതുന്നത്. കെ.എസ്.ഇ.ബി അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.