മറിയക്കുട്ടിക്ക് സ്വന്തമായി ഭൂമി ഇല്ല, സിപിഎമ്മിന്റെ നുണപ്രചരണം പൊളിച്ച് വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രം

ഇടുക്കി. മറിയക്കുട്ടിക്ക് ഭൂമി ഇല്ല. സിപിഎമ്മിന്റെ നുണപ്രചാരണം പൊളിച്ചടുക്കി വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രം. പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച പിച്ചയെടുത്ത് വയോധികർക്കെതിരെ സി.പി.എം നടത്തിയ പ്രചാരണമാണ് തെറ്റെന്ന് തെളിഞ്ഞത്. ഒന്നര ഏക്കർ സ്ഥലവും രണ്ടു വീടും മറിയക്കുട്ടിക്ക് ഉണ്ടെന്നായിരുന്നു പ്രചരണം. എന്നാൽ മന്നാങ്കണ്ടം വില്ലേജിൽ മറിയക്കുട്ടിക്ക് ഭൂമി ഇല്ലെന്നാണ് വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രത്തിൽ പറയുന്നത്.

ഇതോടെ സംഭവത്തിൽ നിയമ നടപടി സ്വീകരിക്കുമെന്ന് മറിയക്കുട്ടി പറഞ്ഞു. കാലങ്ങളായി ലഭിച്ചു കൊണ്ടിരുന്ന പെൻഷൻ മുടങ്ങിയതിനെ തുടർന്നാണ് 85 പിന്നിട്ട മറിയക്കുട്ടിയും അന്നയും തെരുവിലിറങ്ങിയത്. മറിയക്കുട്ടിക്ക് വിധവ പെൻഷനും അന്നക്ക് ഈറ്റ തൊഴിലാളി ക്ഷേമ പെൻഷനുമാണ് മുടങ്ങിയത്. ഈ രണ്ട് പെൻഷനുകളായിരുന്നു ഇവരുടെ ഉപജീവന മാർഗം.

ഇതുസംബന്ധിച്ച് കാലങ്ങളായി ഇവർ സർക്കാർ ഓഫീസുകൾ കയറി ഇറങ്ങിയെങ്കിലും അനുകൂല സമീപനമൊന്നുമുണ്ടായിരുന്നില്ല. ഇതിനെ തുടർന്നാണ് പിച്ചചട്ടിയുമായി ഇവർ തെരുവിലിറങ്ങിയത്. തങ്ങളുടെ പേപ്പറുകൾ ശരിയാക്കി തരാൻ വിമുഖത കാണിച്ച സർക്കാർ ഓഫീസിൽ നിന്നു തന്നെയാണ് ഇവർ ഭിക്ഷ യാചിച്ച് പ്രതിഷേധ പരിപാടികൾക്ക് തുടക്കം കുറിച്ചത്.