വി കെ ഇബ്രാഹിം കുഞ്ഞ് ഇന്നും ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റിന് മുന്‍പില്‍ ഹാജരായില്ല

കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് ഇന്നും ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റിന് മുന്‍പില്‍ ഹാജരായില്ല. ശാരീരിക അവശതകള്‍ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകാനാകില്ലന്ന് വി.കെ. ഇബ്രാഹിം കുഞ്ഞ് ഇ.ഡിയെ അറിയിക്കുകയായിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് കൊച്ചിയിലെ ഇ.ഡി ആസ്ഥാനത്ത് ഹാജരാകാനാണ് നോട്ടിസ് നല്‍കിയിരുന്നത്.

അതേസമയം ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞു മാറുന്ന ഇബ്രാഹിം കുഞ്ഞിന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കാനാണ് ഇ.ഡിയുടെ നീക്കം. 2018 ലെ നോട്ട് നിരോധന കാലത്ത് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് വഴി 10 കോടി യുടെ കള്ളപ്പണം വെളിപ്പിച്ചെന്ന കേസിലാണ് ഇബ്രാഹിം കുഞ്ഞിനെ ഇ.ഡി ചോദ്യം ചെയ്യുന്നത്. എറണാകുളം കലൂരിലെ വിജയ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവിടങ്ങളില്‍ പത്രത്തിനുള്ള രണ്ട് അക്കൗണ്ടില്‍ 5 കോടി രൂപ വീതം നിക്ഷേപിച്ചെന്നും ഈ തുക പിനീട് ഇബ്രാഹിം കുഞ്ഞ് സ്വന്തം അക്കൗണ്ടില്‍ മാറ്റി എന്നും ആണ് പ്രാഥമിക പ്രിശോധനയിലെ കണ്ടെത്തല്‍.