ഭാര്യയെ കെട്ടിയിട്ട് ആർത്തവരക്തം ശേഖരിച്ചു, 50,000 രൂപയ്ക്ക് ദുര്‍മന്ത്രവാദിക്ക് വിറ്റു, നടുക്കുന്ന സംഭവം

മുംബൈ : ഭർത്താവും ബന്ധുക്കളും ചേർന്ന് 28-കാരിയായ യുവതിയെ കെട്ടിയിട്ട് ആർത്തവരക്തം ശേഖരിച്ച് മന്ത്രവാദിക്ക് വിറ്റതായി പരാതി. അഘോരിപൂജ നടത്താന്‍ വേണ്ടിയാണ് ഇത്തരമൊരു നീചപ്രവൃത്തി നടത്തിയതെന്നാണ് വിവരം. ആര്‍ത്തവ സമയത്ത് തന്നെ മൂന്നുദിവസം പട്ടിണിക്കിട്ടെന്നും ആര്‍ത്തവരക്തം ശേഖരിച്ച് ദുര്‍മന്ത്രവാദത്തിനായി വില്‍പന നടത്തിയെന്നും യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ആർത്തവരക്തം വിറ്റ് ഭർത്താവ് 50,000 രൂപ കൈപ്പറ്റിയതായും യുവതി പറഞ്ഞു.

ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളും ഉള്‍പ്പെടെ ഏഴാളുടെപേരിലാണ് കേസെടുത്തത്. 2019-ലാണ് വിവാഹം നടന്നതെന്നും അന്നുമുതല്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടതായും യുവതി പരാതിയില്‍ പറയുന്നു. 2022-ല്‍ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ചാണ് സംഭവം ഉണ്ടായത്. പെൺകുട്ടി പുണെയിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങിയശേഷം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

വിഷയം ശിവസേന നിയമസഭാംഗം മനീഷ കയാന്ദേ നിയമസഭയില്‍ ചർച്ചചെയ്തു. ഇത്തരമൊരു നീച പ്രവർത്തി ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കുറ്റക്കാര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ രൂപാലി ചകാന്‍കര്‍ ആവശ്യപ്പെട്ടു.