രാഹുല്‍ അയോഗ്യനായതോടെ കേരളത്തിലും കോണ്‍ഗ്രസ് സിപിഎം സഖ്യം നിലവില്‍ വന്നു – ബി ജെ പി

തിരുവനന്തപുരം . രാഹുല്‍ ഗാന്ധി അയോഗ്യനായതോടെ കേരളത്തിലും കോണ്‍ഗ്രസ് സിപിഎം സഖ്യം നിലവില്‍ വന്നെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രാഹുല്‍ ഗാന്ധിക്ക് വേണ്ടി തെരുവിലിറങ്ങുമെന്നാണ് എംവി ഗോവിന്ദന്‍ പറയുന്നത്. വയനാട് ഉപതിരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കാനും ഇരുകൂട്ടരും തയ്യാറാവണം. നരേന്ദ്രമോദിക്കും ബിജെപിക്കുമെതിരെ അഴിമതിക്കാരെല്ലാവരും ഒന്നിക്കുകയാണ് – കെ.സുരേന്ദ്രന്‍ പരിഹസിച്ചു.

കോണ്‍ഗ്രസുകാര്‍ സംസ്ഥാന സര്‍ക്കാരിന്റെ ആശിര്‍വാദത്തോടെയാണ് കേരളത്തില്‍ അഴിഞ്ഞാടുന്നത്. ജനജീവിതത്തെ ബാധിക്കുന്ന രീതിയിലാണ് കോണ്‍ഗ്രസിന്റെ അക്രമസമരങ്ങള്‍ നടക്കുന്നത്. കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനിലേക്ക് ആക്രമണം അഴിച്ചുവിട്ട കോണ്‍ഗ്രസ് ഗുണ്ടകള്‍ യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ് ഉണ്ടാക്കിയത്. റെയില്‍വെ സ്‌റ്റേഷനിലെ പ്രധാനമന്ത്രിയുടെ പടം കീറുകയും ആര്‍പിഎഫുകാരെ ആക്രമിക്കുകയും ചെയ്ത കോണ്‍ഗ്രസ് ഗുണ്ടകള്‍ രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്.

കോണ്‍ഗ്രസ് നേതാക്കള്‍ കലാപാഹ്വാനം നടത്തുന്ന പോസ്റ്റുകള്‍ സാമൂഹ്യമാദ്ധ്യങ്ങള്‍ പോസ്റ്റ് ചെയ്ത് വെല്ലുവിളിക്കുകയാണ്. എന്നാല്‍ പൊലീസ് പൂര്‍ണമായും നിഷ്‌ക്രിയമായിരിക്കുകയാണ്. സിപിഎമ്മിന്റെ സഖ്യക്ഷിയായത് കൊണ്ടാണോ പൊലീസ് കോണ്‍ഗ്രസിന്റെ അഴിഞ്ഞാട്ടത്തിനെതിരെ നടപടിയെടുക്കാത്തതെന്ന് മുഖ്യമന്ത്രി പറയണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടുണ്ട്.

ഇന്ത്യയിലെ കോടതികള്‍ക്ക് വിശ്വാസതയില്ലെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ജുഡീഷ്യറിയേയും ഭരണഘടനയേയും അപമാനിക്കുന്നത് കോണ്‍ഗ്രസ് അവസാനിപ്പിക്കണം. ഇലക്ഷന്‍ കമ്മീഷനില്‍ വിശ്വാസമില്ല, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ വിശ്വാസമില്ല. ഇപ്പോള്‍ കോടതിയിലും വിശ്വാസമില്ലാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. ജനങ്ങള്‍ക്ക് കോണ്‍ഗ്രസിലാണ് വിശ്വാസമില്ലാത്തതെന്ന് ഇനിയെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ മനസിലാക്കണം. പിന്നാക്ക സമുദായത്തെ അവഹേളിച്ചതിനാലാണ് രാഹുല്‍ ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തത്. പിന്നാക്കകാര്‍ക്കെതിരെ എന്തുമാവാം എന്ന വിചാരം രാഹുല്‍ ഗാന്ധിക്ക് വേണ്ടാ – കെ.സുരേന്ദ്രന്‍ പറഞ്ഞു.