വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രം പ്രചരിപ്പിച്ച യുവതി അമ്പതിലേറെ യുവാക്കളെ ഹണിട്രാപ്പില്‍പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്ന ചിത്രം പ്രചരിപ്പിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി പേരെ ഹണി ട്രാപ്പില്‍ കുടുക്കിയ ക്ാഞ്ഞിരംപ്പാറ സ്വദേശി സൗമ്യയാണ് പിടിയിലായത്. സൗമ്യയെ സഹായിച്ചവരും പിടിയിലാകും. ഹണി ട്രാപ്പ് വഴി കുരുക്കിയ യുവാക്കളുടെ അക്കൗണ്ടില്‍ നിന്നാണ് വീട്ടമ്മയുടെ നഗ്ന ചിത്രം പ്രചരിപ്പിച്ചത്. ഇത്തരത്തില്‍ 50ല്‍ ഏറെ അക്കൗണ്ടുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു. യുവാക്കളെ കുടുക്കി അവരുടെ ഫേസ്ബുക്ക്, വാട്‌സ്ആപ്പ് അക്കൗണ്ടുകളിലൂടെയാണ് സൗമ്യ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.

നൂറില്‍ അധികം ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ വഴി ഒരു യുവതിയുടെ നഗ്നചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. യുവതിയുടെ വീട്ടുകാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. അന്വേഷണത്തില്‍ അക്കൗണ്ടിന്റെ ഉടമകളെ കണ്ടെത്തി. യുവാക്കളിലേക്ക് അന്വേഷണം എത്തിയപ്പോഴാണ് സൗമ്യയുടെ ഹണി ട്രാപ്പിന്റെ വിവരങ്ങള്‍ പുറത്ത് വരുന്നത്.

മുന്‍ സുഹൃത്തിന്റെ ദാമ്പത്യ ജീവിതം തകര്‍ക്കാനാണ് സൗമ്യ ഹണിട്രാപ്പ് കെണിയൊരുക്കിയത്. സുഹൃത്തിന്റെ ഭാര്യയുടെ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രങ്ങള്‍ ഉണ്ടാക്കി. ഇത് പ്രചരിപ്പിക്കാന്‍ വേണ്ടി യുവാക്കളെ ഹണിട്രാപ്പില്‍ പെടുത്തി. ഫേസ്ബുക്ക് വഴി പരിചയപ്പെടുന്ന യുവാക്കളുമായുള്ള വീഡിയോ ചാറ്റില്‍ നഗ്‌ന ദൃശ്യങ്ങള്‍ കാണിച്ചാണ് സൗമ്യ ഇവരെ വലയിലാക്കിയത്. പിന്നീട് ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങളും മൊബൈല്‍ നമ്പരുമടക്കം വാങ്ങും. യുവാക്കളുടെ പേരില്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പുതിയ അക്കൗണ്ടുകളും, മൊബൈല്‍ നമ്പരുപയോഗിച്ച് വാട്‌സ് ആപ്പും തുടങ്ങും. ഇവ വഴിയാണ് വീട്ടമയുടെ ഫോട്ടോ പ്രചരിപ്പിച്ചത്.

സംഭവത്തില്‍ അന്വേഷണം ഉണ്ടായാലും യുവാക്കളിലേക്ക് മാത്രം എത്തും എന്നായിരുന്നു സൗമ്യ കരുതിയത്. സൗമ്യക്ക് വ്യാജ അക്കൗണ്ടുകളുണ്ടാക്കന്‍ സഹായിച്ച ഇടുക്കി സ്വദേശി നെബിനെ പൊലീസ് പിടികൂടിയിരുന്നു. നെബിനില്‍ നിന്നാണ് സൗമ്യയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സൈബര്‍ പൊലീസിന് ലഭിച്ചത്. സൈബര്‍ ഡിവൈഎസ്പി ശ്യാം ലാല്‍, ഇന്‍സ്‌പെക്ടര്‍ സിജു കെ.എല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്ന അന്വേഷണം.