പോലീസ് ആസ്ഥാനത്ത് അടിമുടി അഴിച്ചു പണി, മനോജ് എബ്രഹാം വിജിലൻസ് എഡിജിപി

 

തിരുവനന്തപുരം/ സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് സർക്കാർ വൻ അഴിച്ചുപണി നടത്തി. ആംഡ് പൊലീസ് ബറ്റാലിയൻ എഡിജിപിയായിരുന്ന കെ.പത്മകുമാറിനെ പൊലീസ് ആസ്ഥാനത്തെ എഡിജിപിയായി നിയമിച്ചു. പൊലീസ് ആസ്ഥാനത്ത് എഡിജിപിയായിരുന്ന മനോജ് എബ്രഹാമിനെ വിജിലൻസിന്റെ ചുമതലയുള്ള എഡിജിപിയായും നിയമിച്ചിട്ടുണ്ട്.

ക്രൈം റെക്കോർഡ്സ് ബ്യൂറോ എഡിജിപി യോഗേഷ് ഗുപ്തയെ ബവ്റിജസ് കോർപറേഷന്റെ എംഡിയാക്കി മാറ്റി. ബവ്റിജസ് കോർപറേഷന്റെ എംഡി സ്ഥാനം എഡിജിപി സ്ഥാനത്തിനു തത്തുല്യമാക്കി ഉയർത്തിയിട്ടുണ്ട്. ആകെ 17 ഐപിഎസ് ഉദ്യോഗസ്ഥർക്കാണ് പുതിയതായി മാറ്റങ്ങൾ ഉണ്ടായിരിക്കുന്നത്.

ഷാജ് കിരൺ വിവാദത്തിൽ വിജിലൻസ് എഡിജിപി സ്ഥാനത്തുനിന്ന് ഒഴിവാക്കിയ എം.ആർ.അജിത് കുമാറിനെ വീണ്ടും സ്ഥലംമാറ്റിയിട്ടുണ്ട്. പ്രൊട്ട‌ക്‌ഷൻ ഓഫ് സിവിൽ റൈറ്റ്സ് എ‍ഡിജിപിയായിരുന്ന അജിത്തിന് ആംഡ് പൊലീസ് ബറ്റാലിയൻ എ‍‍‍ഡിജിപിയായിട്ടാണ് നിയമനം നൽകിയിരിക്കുന്നത്. സെക്യൂരിറ്റി ഐജിയായിരുന്ന തുമല വിക്രത്തെ നോർത്ത് സോൺ ഐജിയായി നിയമിച്ചു.

നോർത്ത് സോൺ ഐജിയായിരുന്ന അശോക് യാദവിനെ സെക്യൂരിറ്റി ഐജിയായും ബവ്റിജസ് കോർപറേഷൻ എംഡിയായിരുന്ന എസ്.ശ്യാംസുന്ദറിനെ ക്രൈം ഡിഐജിയായും നിയമിച്ചു. കോഴിക്കോട് റൂറൽ പൊലീസ് മേധാവി ഡോ.എ.ശ്രീനിവാസിനെ സ്പെഷൽ ബ്രാഞ്ച് (സെക്യൂരിറ്റി) എസ്പിയായി നിയമിച്ചിരിക്കുകയാണ്.

കൊല്ലം സിറ്റി കമ്മിഷണറായിരുന്ന ടി.നാരായണൻ പൊലീസ് ആസ്ഥാനത്ത് അഡിഷനൽ ഐജിയാകും. എറണാകുളം റൂറൽ എസ്പി കെ.കാർത്തികിനെ കോട്ടയം എസ്‌പിയായി മാറ്റി. പൊലീസ് ആസ്ഥാനത്ത് എസ്പിയായിരുന്ന മെറിൻ ജോസഫാണ് പുതിയ കൊല്ലം കമ്മീഷൻമാരുടെ ചുമതല നൽകിയിരിക്കുന്നത്..

ഇടുക്കി എസ്പി കറുപ്പുസ്വാമിയെ കോഴിക്കോട് റൂറൽ എസ്പിയായും, വയനാട് എസ്പി അരവിന്ദ് സുകുമാറിനെ കെഎപി അഞ്ചാം ബറ്റാലിയൻ കമാൻഡന്റായും മാറ്റി. കോട്ടയം എസ്പിയായിരുന്ന ഡി.ശിൽപയെ വനിതാ സെൽ എസ്പിയായി നിയമിച്ചിട്ടുണ്ട്. ഇവർക്ക് വനിതാ ബറ്റാലിയൻ കമാൻഡന്റിന്റെ അധിക ചുമതല കൂടി ഉണ്ടാകും. പൊലീസ് ആസ്ഥാനത്തെ അഡിഷനൽ എഐജി ആർ.ആനന്ദിനെ വയനാട് എസ്പിയായും മാറ്റി നിയമിച്ചിട്ടുണ്ട്.