പാക് വിജയം ആഘോഷിക്കുന്നവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് യോഗി; ആഗ്രയില്‍ മൂന്ന് കശ്മീരി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ട്വന്‍റി 20 ലോകകപ്പില്‍ പാകിസ്താന്‍റെ വിജയം ആഘോഷിക്കുന്നവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘പാകിസ്താന്‍റെ വിജയം ആഘോഷിക്കുന്നവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തും: യോഗി ആദിത്യനാഥ്’ -യു.പി മുഖ്യമന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു.

അതേസമയം പാകിസ്താന്‍റെ വിജയം ആഘോഷിച്ചുവെന്ന പേരില്‍ കശ്മീര്‍ സ്വദേശികളായ മൂന്ന് വിദ്യാര്‍ഥികള്‍ ആഗ്രയില്‍ അറസ്റ്റ് ചെയ്തു. യോഗിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് അറസ്റ്റ്. രാജാ ബല്‍വന്ത് സിങ് കോളജിലെ വിദ്യാര്‍ഥികളായ അര്‍ഷീദ് യൂസഫ്, ഇനിയാത്ത് അല്‍ത്താഫ് ഷെയ്ഖ്, ഷൗക്കത്ത് അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.

വിദ്യാര്‍ഥികള്‍ കാമ്ബസില്‍ പാക് വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാണ് ആരോപണം. കഴിഞ്ഞദിവസം ഇവരെ കോളജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. പ്രദേശിക ബി.ജെ.പി നേതാവിന്‍റെ പരാതിയിലാണ് വിദ്യാര്‍ഥികള്‍ക്കെതിരായ നടപടി.

അതേസമയം പാകിസ്താന്‍റെ വിജയം ആഘോഷിച്ച ഏഴോളം പേര്‍ യു.പിയിലെ വിവിധ ജില്ലകളില്‍ അറസ്റ്റിലായതായാണ് വിവരം. പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചുവെന്നാണ് ഇവര്‍ക്കെതിരായ ആരോപണം.

നേരത്തേ ശ്രീനഗറില്‍ പാകിസ്താന്‍റെ വിജയം ആഘോഷിച്ച വിദ്യാര്‍ഥിനികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയിരുന്നു. മെഡിക്കല്‍ വിദ്യാര്‍ഥിനികളുടെ ആഘോഷത്തിന്‍റെ വിഡിയോ വൈറലായതിന് പിന്നാലൊയായിരുന്നു നടപടി.