മങ്കിപോക്സ് ലക്ഷണങ്ങളുമായി യുവാവ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ

 

കണ്ണൂർ/ മങ്കിപോക്സ് ലക്ഷണങ്ങളുമായി വിദേശത്ത് നിന്നെത്തിയ യുവാവ് കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ. യുവാവിനെ നിരീക്ഷിക്കുകയാണെന്നും സ്രവം പരിശോധനക്കയച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസം മംഗളൂരു വിമാനത്താവളം വഴിയാണ് ഇയാൾ ഗൾഫിൽ നിന്നും നാട്ടിൽ എത്തുന്നത്. ആശുപത്രിയിൽ പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷൻ മുറിയിൽ ഇയാൾ ഇപ്പോൾ നിരീക്ഷണത്തിലാണ്. സ്രവത്തിന്റെ പരിശോധനാഫലം വന്നാൽ മാത്രമേ മങ്കി പോക്സ് ആണോ എന്ന കാര്യം സ്ഥിരീകരിക്കാനാവൂ.

ഞായറാഴ്ച മുതൽ മങ്കിപോക്‌സ് ഭീഷണിയുടെ പശ്ചാത്തലത്തിൽ വിമാനത്താവള ങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ലക്ഷണങ്ങളുള്ളവർ എത്തുന്നുണ്ടോയെന്ന് സ്‌ക്രീൻ ചെയ്യും. ഇതിനായി കണ്ണൂർ വിമാനത്താവളത്തിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കി. പ്രത്യേക സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് എല്ലാ വിമാനത്താവളങ്ങളിലും ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നു.

ഇന്ത്യയിൽ ആദ്യമായി കേരളത്തിലാണ് മങ്കി പോക്സ് സ്ഥിരീകരിക്കുന്നത്. വിദേശത്തു നിന്ന് എത്തിയ കൊല്ലം സ്വദേശിക്ക് ജൂലൈ 14നാണ് മങ്കി പോക്സ് സ്ഥിരീകരിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്. നിരീക്ഷണത്തിൽ കഴിയുന്ന മറ്റാർക്കും ഇതുവരെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.