സെന്‍ട്രല്‍ സ്‌റ്റേഡിയത്തെക്കാള്‍ വലിയ വേദിയുണ്ട്; തന്റെ കല്ല്യാണത്തിന് 500 പേരെ പങ്കെടുപ്പിക്കണമെന്ന് വരന്‍

തന്റെ വിവാഹച്ചടങ്ങില്‍ 500 പേരെ പങ്കെടുപ്പിക്കാന്‍ പോലീസിന്റെ അനുമതി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ല നേതാവ് മുട്ടപ്പലം സജിത്ത്. ചിറയിന്‍കീഴ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നിലാണ് അഴൂര്‍ ഗ്രാമപഞ്ചായത്ത് അംഗം കൂടിയായ സജിത്ത് അപേക്ഷയുമായി എത്തിയത്.

സംസ്ഥാന സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനു തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ അനുവദിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ അതേപടി പാലിച്ച് വിവാഹച്ചടങ്ങുകള്‍ നടത്താമെന്ന സത്യപ്രസ്താവനയും സജിത്ത് ഹാജരാക്കിയിട്ടുണ്ട്. സെന്‍ട്രല്‍ സ്റ്റേഡിയത്തേക്കാള്‍ വലിപ്പവും വിസ്തീര്‍ണവുമുള്ള ശാര്‍ക്കര ക്ഷേത്ര മൈതാനത്തിൽ സാമൂഹിക അകലം പാലിച്ച് ഇരിപ്പിടങ്ങള്‍ ഒരുക്കാമെന്നും പറഞ്ഞിട്ടുണ്ട്. ജൂണ്‍ 15ന് നിശ്ചയിച്ചിട്ടുള്ള വിവാഹത്തിന്റെ ക്ഷണക്കത്തും പോലീസിനു കൈമാറിയിട്ടുണ്ട്.

മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കുമുള്ള അവകാശങ്ങള്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയംഗവും ജനപ്രതിനിധിയുമായ തനിക്കുമുണ്ടെന്നാണ് സജിത്തിന്റെ വാദം. പുലിവാല് പിടിച്ച പോലീസ് തത്കാലം വിഷയത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് ആലോചിച്ച ശേഷം മറുപടി നല്‍കാമെന്ന നിലപാടെടുത്തിരിക്കുകയാണ്.