വീടാക്രമിച്ചത് മകനല്ല, പോലീസുകാര്‍ ഭീഷണിപ്പെടുത്തി എഴുതിവെച്ച മൊഴിയെന്ന് ലീന

യൂത്ത് കോണ്‍ഗ്രസ് നേതാവ് ലീനയുടെ വീടാക്രമിച്ച സംഭവത്തില്‍ സത്യങ്ങള്‍ പുറത്തുവരുന്നു. വീടാക്രമിച്ചത് മകനാണെന്നാണ് ആദ്യം ലീന മൊഴി നല്‍കിയത്. എന്നാല്‍, അത് തന്നെ കൊണ്ട് പറയിപ്പിച്ചതാണെന്ന് ലീന പറയുന്നു. പോലീസ് ഭീഷണിപ്പെടുത്തി എഴുതിച്ച മൊഴി ആണെന്ന് ലീനയും മകനും വ്യക്തമാക്കുന്നു.

പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി തന്നെകൊണ്ട് നിര്‍ബന്ധപൂര്‍വ്വം എഴുതി വാങ്ങിയ മൊഴിയാണ് പുറത്തുവന്നത്. വെള്ളിയാഴ്ച രാവിലെയാണ് തന്റെ മൊഴി രേഖപ്പെടുത്താന്‍ വിളിച്ചുവരുത്തിയത്. പോലീസ് സ്‌റ്റേഷനില്‍ കുറേ നേരം ഇരുത്തിയിട്ടും മൊഴി രേഖപ്പെടുത്തിയില്ല. ഇക്കാര്യം താന്‍ തിരക്കിയപ്പോള്‍ ശിവശങ്കറിന് മണിക്കൂറുകളോളം ഇരിക്കാമെങ്കില്‍ നിനക്കിരുന്നാല്‍ എന്താണെന്നാണ് പോലീസുകാര്‍ ചോദിച്ചതെന്ന് മകന്‍ നിഖില്‍ പറയുന്നു.

പിന്നീട് വീടാക്രമിച്ചത് താനാണെന്ന് മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ മാതാപിതാക്കളെയും സുഹൃത്തിനെയും പ്രതിയാക്കുമെന്നും അമ്മയുടെ രാഷ്ട്രീയഭാവി ഇതോടെ അവസാനിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് മൊഴി പോലീസിന്റെ രീതിയില്‍ എഴുതിയതെന്നും മകന്‍ പറയുന്നു.