സ്വകാര്യ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

പത്തനംതിട്ട: സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട മലയാലപ്പുഴ വടക്കു പുറം പരുത്യാനിക്കൽ പ്രതിഭയുടെ മകൻ ആരോമൽ (22) ആണ് മരിച്ചത്. കുമ്പഴ – പത്തനംതിട്ട റോഡിൽ സ്മാർട്ട് പോയിന്റിന് മുന്നിൽ ബുധനാഴ്ച രാത്രി ഏഴരയോടെ ആയിരുന്നു അപകടം.

ആരോമൽ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ ഒരു വശത്ത് സ്വകര്യ ബസ് ഇടിച്ചു. തുടർന്ന്, സ്കൂട്ടർ ബസിന്റെ താഴേക്ക് മറിഞ്ഞു വീണു. മുന്നോട്ടെടുത്ത ബസിന്റെ ചക്രങ്ങൾക്കിടയിൽ ആരോമൽ കുടുങ്ങി. ഉടൻ താനെന്ന ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവിനെ രക്ഷിക്കാൻ സാധിച്ചില്ല.

വൈകിട്ട് സർവീസ് അവസാനിപ്പിച്ച ശേഷം സ്വകാര്യ ബസ് കുമ്പഴയിലുള്ള ഗാരേജിൽ കയറ്റിയിടുന്നതിന് പോകും വഴിയാണ് അപകടം സംഭവിച്ചത്. ബസ് നിർത്തി ജീവനക്കാർ നോക്കിയെങ്കിലും പിന്നീട് അതിവേഗം ഓടിച്ച് പോകുകയായിരുന്നുവെന്ന് സ്ഥലത്ത് ഉണ്ടായിരുന്നവർ പറഞ്ഞു. കഴിഞ്ഞ വർഷം കൊട്ടാരക്കയിൽ വെച്ചുണ്ടായ അപകടത്തിൽ ആരോമലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഏറെനാളത്തെ ചികിത്സയ്ക്ക് ശേഷം കാലിന് സ്റ്റീൽ റാഡ് ഘടിപ്പിച്ച് മാസങ്ങൾക്ക് ശേഷമാണ് നടന്നു തുടങ്ങിയത്. പിന്നീടാണ് വീണ്ടും സ്കൂട്ടർ ഓടിക്കാൻ തുടങ്ങിയത്. അതിനിടെയാണ് ഇപ്പോൾ വീണ്ടും ഉണ്ടായ അപകടം യുവാവിന്റെ ജീവൻ എടുത്തത്.