ഷംസീർ രാജി വയ്ക്കണം, ഹൈന്ദവ വിരുദ്ധ പരാമർശത്തിൽ മാപ്പ് പറയണം, നിയമസഭയിലേക്ക് മാർച്ച് നടത്താൻ യുവമോർച്ചാ

തിരുവനന്തപുരം: സ്പീക്കർ എ.എൻ ഷംസീറിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി യുവജന സംഘടനകൾ. നിയമസഭാ സമ്മേളനം നടക്കുന്ന ഇന്ന് സ്പീക്കറിനെതിരെ യുവമോർച്ച നിയമസഭയിലേക്ക് മാർച്ച് നടത്തും. ഹിന്ദു വിരുദ്ധ പരാമർശം സ്പീക്കർക്കെതിരെ നിയമസഭയ്‌ക്ക് ഉള്ളിലും കോൺഗ്രസ് പ്രതിഷേധം അറിയിക്കും. വരും ദിവസങ്ങളിൽ സഭയ്‌ക്ക് പുറത്ത് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് ഹിന്ദു സംഘടനകളുടേയും ബിജെപിയുടെയും നീക്കം.

നിയമസഭാ സമ്മേളനം ഇന്നലെ ആരംഭിച്ച സാഹചര്യത്തിൽ സഭയ്‌ക്കകത്തും പുറത്തും പ്രതിഷേധം വ്യാപിപ്പിക്കാനാണ് പ്രതിപക്ഷ പാർട്ടികൾ ഒരുങ്ങുന്നത്. സ്പീക്കർ ഷംസീർ വിശ്വാസി സമൂഹത്തോട് മാപ്പു പറഞ്ഞ് രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിലേക്ക് ഇന്ന് യുവമോർച്ച മാർച്ച് നടത്തും. രാവിലെ 11 മണിക്കാണ് മാർച്ച്. ഹിന്ദു വിരുദ്ധ പരാമർശം പിൻവലിക്കാൻ സ്പീക്കർ ഇപ്പോഴും തയ്യാറാകാത്തതാണ് പ്രതിഷേധം തുടരാനുള്ള കാരണം.

ഷംസീറിനെതിരെ വിവിധ ഹിന്ദു സംഘടനകളും ബിജെപിയും സമാന വിഷയത്തിൽ പ്രതിഷേധം ശക്തമാക്കും. ദേവസ്വം ബോർഡ് സ്ഥാനത്തേക്കും നിയമസഭയിലേക്കും നാമജപ ഘോഷയാത്ര ഉൾപ്പെടെ സംഘടിപ്പിച്ചിട്ടുണ്ട്. 12 ദിവസം മാത്രം സമ്മേളിക്കുന്ന സഭ കാലയളവിൽ ഹിന്ദു വിരുദ്ധ പരാമർശം സഭയ്‌ക്കുള്ളിലും പുറത്തും ആളിക്കത്തും എന്നതിൽ സംശയമില്ല. എന്നാൽ ഷംസീറിനെത്തിയ വിഷയത്തിൽ കോൺഗ്രസ് തണുപ്പൻ പ്രതിഷേധങ്ങൾ മാത്രമാണ് നടത്തുന്നത്.