മഴക്കെടുതി: ഉത്തരാഖണ്ഡില്‍ മരിച്ചവരുടെ എണ്ണം 72ആയി; കാണാതായവര്‍ക്കു വേണ്ടി തിരച്ചില്‍ ഊര്‍ജിതം

ഡറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് മരിച്ചവരുടെ എണ്ണം 72ആയി ഉയര്‍ന്നു. നാല് പേരെ ഇനിയും കണ്ടെത്താനുണ്ട്. അവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുന്നുണ്ട്.

ഒക്ടോബര്‍ 17-19 തിയ്യതികളില്‍ അനുഭവപ്പെട്ട കനത്ത മഴയിലും അനിഷ്ട സംഭവങ്ങളിലും 26 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിലവധി വീടുകള്‍ തകര്‍ന്നു. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ നിന്ന് നിരവധി പേര്‍ക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടിവന്നു. ഇതുവരെ 224 വീടുകളാണ് തകര്‍ന്നത്.

കനത്ത മഴയില്‍ സംസ്ഥാനത്ത് നിരവധി റോഡുകള്‍ മുങ്ങുകയും പലയിടങ്ങളിലും ഉരുള്‍പ്പൊട്ടലുണ്ടാവുകയും ചെയ്തു. പല നദികളും കരകവിഞ്ഞൊഴുകി.മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി തന്റെ ഒരു മാസത്തെ ശമ്ബളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കാന്‍ തീരുമാനിച്ചു.

ഞായറാഴ്ച ബഗേശ്വര്‍ ജില്ലയിലെ സുദേര്‍ദുംഗയില്‍ കാണാതായ അഞ്ച് വിനോദ സഞ്ചാരികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. കന്‍ഫി മേഖലയില്‍ 19 പേര്‍ കുടുങ്ങി കിടപ്പുണ്ട്. പിന്ദാരിയില്‍ നിന്ന് 33 വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി. ഉത്തരകാശി ജില്ലയിലെ ചിത്കുല്‍-ഹര്‍സില്‍ രണ്ട് വിനോദ സഞ്ചാരികളെ കാണാതായിട്ടുണ്ട്.

അതേസമയം, ഇന്ത്യ-ചൈന അതിര്‍ത്തിയെ ബന്ധിപ്പിക്കുന്ന ജോഷിമഠ്-ഹാത് നിതി ബോര്‍ഡര്‍ റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തതായി ബോര്‍ഡര്‍ റോഡ്സ് ഒാര്‍ഗനൈസേഷന്‍ (ബി.ആര്‍.ഒ) അറിയിച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് ഈ റോഡില്‍ ഗതാഗതം താല്‍കാലികമായി നിര്‍ത്തിവെച്ചത്.