ബിസിനസിൽ ഉൾപ്പെടുത്താമെന്ന് പറഞ്ഞ് 80 ലക്ഷത്തിന്റെ തട്ടിപ്പ്; കോൺഗ്രസ് നേതാവിനെതിരെ പരാതി

കൊച്ചി: ബിസിനസിൽ ഉൾപ്പെടുത്താമെന്ന് പറഞ്ഞ് 85 ലക്ഷം രൂപ തട്ടിയെടുത്തു. കോൺഗ്രസ് എസ് ജില്ലാ വൈസ് പ്രസിഡണ്ടിനെതിരെ പരാതിയുമായി യുവതികൾ . കോൺഗ്രസ് നേതാവ് രമ്യ ഷിയാസിനെതിരെയാണ് തട്ടിപ്പിനിരയായവർ പരാതി നൽകിയത്. വസ്ത്ര വ്യാപാര ബിസിനസിൽ ഉൾപ്പെടുത്താം എന്ന പേരിൽ പലരിൽ നിന്നായി ഇവർ 80 ലക്ഷം തട്ടിയതായാണ് ആക്ഷേപം. പ്രമുഖ വസ്ത്ര വ്യാപാരശാലയുടെ പേരും തട്ടിപ്പിനായി ഇവർ ഉപയോഗിച്ചിരുന്നു.

കോയമ്പത്തൂരിലെ തുണിക്കമ്പനിയുടെ പേരിൽ വീട്ടമ്മമാരിൽ നിന്ന് നിക്ഷേപം സ്വീകരിച്ച് യുവതി 85 ലക്ഷംരൂപ തട്ടിയെന്ന് പരാതി. രമ്യ ഷിയാസിനെതിരെ 40ലേറെ പേരാണ് പരാതിയുമായി രംഗത്ത് വന്നത്. അതേസമയം, ചേരാനെല്ലൂർ പൊലീസ് പ്രതിയെ സംരക്ഷിക്കാൻ ശ്രമം നടത്തുന്നതായും പരാതിക്കാർ ആരോപിച്ചു. സംഭവത്തിൽ എറണാകുളം ചേരാനെല്ലൂർ പൊലീസ് സ്റ്റേഷന് മുന്നിൽ വീട്ടമ്മമാരടക്കമുള്ളവർ ഇന്ന് പ്രതിഷേധം നടത്തി.

കഴിഞ്ഞ മൂന്ന് വർഷമായി പ്രദേശത്ത് വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ സ്ത്രീയ്ക്കെതിരെ മാസങ്ങൾക്ക് മുൻപ് തന്നെ പരാതി നൽകിയിട്ടും കേസ് എടുക്കാത്തതിലായിരുന്നു പ്രതിഷേധം. ഒടുവിൽ പരാതിക്കാർ കൂട്ടതോടെ സ്റ്റേഷനിലെത്തിയതോടെ പൊലീസിന് മൊഴി എടുക്കേണ്ടിവന്നു.

സ്വർണ്ണാഭരണങ്ങൾ വിറ്റും, കുടുംബശ്രീ ലോൺ എടുത്തുമാണ് പലരും രമ്യയ്ക്ക് പണം നൽകിയത്. ആദ്യ മാസങ്ങളിൽ ചിലർക്ക് നേരിയ ലാഭവും നൽകി. ഇതോടെ വിശ്വാസം കൂടുകയും തട്ടിപ്പ് വളരുകയുമായിരുന്നു. കഴിഞ്ഞ ഏതാനും മാസമായി പണം ഒന്നും ലഭിക്കുന്നില്ല. പണം നിക്ഷേപിച്ചവരാകട്ടെ പലരും തൊഴിലുറപ്പ് തൊഴിലാളികളും മറ്റ് കൂലിപ്പണിക്കാരുമാണ്. പരാതിയെക്കുറിച്ച് പ്രതികരിക്കാൻ രമ്യ ഷിയാസ് തയ്യാറായിട്ടില്ല.