ഒഡീഷാ സ്വദേശികളായ സ്ത്രീകളെ ഉപയോഗിച്ച് കഞ്ചാവ് കടത്തുന്ന നാലംഗ സംഘം അറസ്റ്റിലായി

കൊച്ചി . ഒഡീഷാ സ്വദേശികളായ സ്ത്രീകളെ ഉപയോഗിച്ച് കഞ്ചാവ് കടത്തുന്ന നാലംഗ സംഘം കൊച്ചിയിൽ അറസ്റ്റിലായി. ആലുവയില്‍ ഏഴരക്കിലോ കഞ്ചാവുമായി ഒഡീഷാ സ്വദേശികളായ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ നാല് പേര്‍ ആണ് റൂറല്‍ പോലീസിന്റെ പിടിയിലായത്.. ഇതില്‍ ഒരു പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാ ത്തയാളാണ്. ഒഡീഷ ദുര്‍ഗാപ്രസാദ് ഗാവില്‍ ചന്ദന്‍ നായിക്ക് (35), ഉദയഗിരി ഗാവില്‍ നിരാണെ(45), മന്ദാകിനി (35) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി എന്നിവരാണ് ആലുവ റെയില്‍വേ സ്റ്റേഷനില്‍ പിടിയിലായത്.

സ്ത്രീകളുടെ ബാഗില്‍ പ്രത്യേകം പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. സ്ത്രീകളെ ഉപയോഗിച്ച് കഞ്ചാവ് കടത്തുന്ന സംഘമാണ് പിടിയിലായത്. പെരുമ്പാവൂരിലേക്കാണ് ഇവര്‍ കഞ്ചാവ് കൊണ്ടുവന്നത്. സൗത്ത് വാഴക്കുളം പോസ്റ്റാഫീസ് ജംഗ്ഷനിലെ വീട്ടില്‍ നിന്നും 26 ഗ്രാം എം.ഡി.എം.എ യും, രണ്ട് കിലോ കഞ്ചാവും പിടികൂടിയിരുന്നു. ഇതിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സ്ത്രീകള്‍ ഉള്‍പ്പെടുന്ന കഞ്ചാവ് കടത്ത് സംഘം പിടിയിലായിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് പോഞ്ഞാശേരി ചെമ്പരത്തിക്കുന്ന് തെക്കേ വായാടത്ത് വീട്ടില്‍ അജ്മല്‍, മണ്ണൂപ്പറമ്പന്‍ വീട്ടില്‍ മുഹമ്മദ് അസ്ലം, ചേലാട്ടുകുളം ഉള്ളാട്ടു കുട്ടി വീട്ടില്‍ മുഹമ്മദ് ജാഷിന്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് ജാഷിന്റെ പക്കല്‍ നിന്നും അഞ്ചര ഗ്രാം എം.ഡി.എം.എ പിടികൂടിയിരുന്നതാണ്. ഇവര്‍ക്ക് കൈമാറാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് വിവരം. ഡിസ്ട്രിക്റ്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ്, തടിയിട്ട പറമ്പ് പോലീസ്, ആലുവ പോലീസ് തുടങ്ങിയവര്‍ സംയുക്തമായാണ് പരിശോധന നടത്തുന്നത്.