നിലയ്ക്കൽ ഭദ്രാസനാധിപനെതിരായ അധിക്ഷേപം, മാത്യൂസ് വാഴക്കുന്നത്തിനെതിരെ നടപടി

പത്തനംതിട്ട : സാമൂഹ്യ മാധ്യമങ്ങളിലൂടെ നിലയ്ക്കൽ ഭദ്രാസന മെത്രാപ്പോലീത്ത ഡോ ജോഷ്വാ മാർ നിക്കോദിമോസിനെ അധിക്ഷേപിക്കുകയും വെല്ലുവിളിക്കുകയും ചെയ്ത വൈദികന് എതിരെ നടപടി. വൈദീകനായ ഡോ മാത്യൂസ് വാഴക്കുന്നത്തിനെ സഭാ സംബന്ധമായ എല്ലാ ചുമതലകളിൽനിന്നും അന്വേഷണ വിധേയമായി മാറ്റി നിർത്തിയതായത്തി കാതോലിക്കാ ബാവാ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി.

ഭദ്രാസനത്തിലെ തന്നെ മറ്റൊരു വൈദീകനെതിരെ ചാനൽ ചർച്ചയിൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത സംഭവത്തിലാണ് നടപടി. ഒരു പുരോഹിതൻ എന്ന നിലയിലും അധ്യാപകൻ എന്ന നിലയിലും തികച്ചും മാതൃകാപരമായി പെരുമാറേണ്ട ഒരു വ്യക്തിയിൽ നിന്നും ഇത്തരത്തിലുള്ള അപലപനീയവും ധിക്കാരപരവുമായ പെരുമാറ്റം അത്യന്തം ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു അച്ചടക്കമുള്ള വൈദീകന് ചേർന്നതല്ല ഈ പെരുമാറ്റം. ഇക്കാരണങ്ങളാൽ അന്വേഷണത്തിനു നിയോഗിച്ചിരിക്കുന്ന സമിതി റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ സഭയുടെ പൗരോഹിത്യത്തിനടുത്ത എല്ലാ ചുമതലകളിൽനിന്നും മാറ്റി നിർത്തിയിരിക്കുന്നതായി കാതോലിക്കാ ബാവാ പറഞ്ഞു.

നിലയ്ക്കൽ ഭദ്രാസനത്തിൽ അടുത്തയിടെ ഉണ്ടായ പരാതികൾ പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുന്നതിനായി എപ്പിസ്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, ഫാ. വി.എം എബ്രഹാം വാഴക്കൽ, അഡ്വ. കെ.കെ തോമസ് എന്നിവരെ നിയമിച്ചു.