മസ്തിഷ്കാഘാതത്തെ തുടർന്ന് നടി ആൻഡ്രില ശർമ്മ അന്തരിച്ചു

മസ്തിഷ്കാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന ബംഗാളി ചലച്ചിത്രതാരം ആൻഡ്രില ശർമ അന്തരിച്ചു. 24 വയസ്സായിരുന്നു. നവംബർ 15 നാണ് മസ്തിഷ്കാഘാതത്തെ തുടർന്ന് ആൻഡ്രിലയെ ആശുപത്രിയിൽ പ്രവേശിക്കുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.59 നായിരുന്നു മരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു ആൻഡ്രിലയുടെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിർത്തി വന്നിരുന്നത്. നടിയുടെ സിടി സ്കാൻ റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. തലച്ചോറിൽ രക്തം കട്ടപിടിച്ചതായി റിപ്പോർട്ടിലുണ്ട്.

ഗുരുതരാവസ്ഥയിലായിരുന്ന നടിക്ക് കാർഡിയോ പൾമണറി റെസസിറ്റേഷൻ (സിപിആർ) നൽകിയതായി വിവിധ മാധ്യമ റിപ്പോർറ്റുകളിൽ പറഞ്ഞിട്ടുണ്ട്. ആന്തരിക രക്തസ്രാവത്തെ തുടർന്ന് ഫ്രണ്ടോടെംപോറോപാരിയറ്റൽ ഡി-കംപ്രസീവ് ക്രാനിയോടോമി സർജറിയും നടത്തിയിരുന്നതാണ്. രണ്ട് തവണ അർബുദത്തെ അതിജീവിച്ച വ്യക്തിയാണ് ആൻഡ്രില. ജുമുറിലൂടെ ടിവിയിൽ അരങ്ങേറ്റം കുറിച്ച ആൻഡ്രില, ജിബോൺ ജ്യോതി, ജിയോൻ കത്തി തുടങ്ങിയ ജനപ്രിയ ഷോകളിൽ പ്രത്യക്ഷപ്പെട്ടുണ്ട്. ഏതാനും സിനിമകളിലും ഒടിടി സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്