പ്രവാസികളുടെ വിവാഹം 48 മണിക്കൂറിനകം രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പാസ്പോര്‍ട്ട് റദ്ദാക്കും

ന്യൂഡൽഹി∙ ഭാര്യമാരെ ഇന്ത്യയിൽ ഉപേക്ഷിച്ചു പോകുന്നതു തടയാൻ കർശന നടപടിയുമായി വനിതാ ശിശുക്ഷേമ മന്ത്രാലയം. ഇന്ത്യയിൽ നടക്കുന്ന പ്രവാസി വിവാഹങ്ങൾ 48 മണിക്കൂറിനകം റജിസ്റ്റർ ചെയ്തിരിക്കണമെന്നും അല്ലാത്തപക്ഷം പാസ്പോർട്ടും വീസയും റദ്ദാക്കന്നതടക്കം കർശന നടപടികളുണ്ടാവുമെന്നും കേന്ദമന്ത്രി മേനക ഗാന്ധി അറിയിച്ചു. വിവാഹത്തട്ടിപ്പ് കേസുകളിൽ ഉൾപ്പെടുന്ന പ്രവാസികളായ ഇന്ത്യക്കാരുടെ സ്വത്ത് മരവിപ്പിക്കുന്നതടക്കമുള്ള കർശന നടപടികൾക്കാണ് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം ഒരുങ്ങുന്നത്. ഇതിനായി വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയുമായി ചേർന്നു നോഡൽ ഏജൻസിക്കു രൂപംനൽകിയതായി കേന്ദ്രമന്ത്രി അറിയിച്ചു.

മന്ത്രാലയത്തിനു ലഭിക്കുന്ന പരാതി പരിശോധിക്കും. അദാലത്തിനോ മറ്റോ വരാത്തപക്ഷം ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിക്കും. മടങ്ങിയെത്താത്തവരുടെ കുടുംബസ്വത്ത് ഉൾപ്പെടെ മരവിപ്പിക്കുന്ന വിധത്തിൽ നിയമം കർശനമാക്കാനാണു നീക്കം. സമാനപരാതികളുടെ അടിസ്ഥാനത്തിൽ അ‍ഞ്ചുപേരുടെ പാസ്പോർട്ട് റദ്ദു ചെയ്യുകയും അഞ്ചു പേർക്കായി ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കുകയും ചെയ്തി‍രുന്നു.

ഭർത്താവ് ഉപേക്ഷിക്കുക, പീഡിപ്പിക്കുക, വിവാഹത്തിനു മുൻപും ശേഷവും സ്‌ത്രീധനം ആവശ്യപ്പെടുക തുടങ്ങിയവയാണ് പ്രവാസികളുടെ ഭാര്യമാർ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ. ആദ്യവിവാഹം മറച്ചുവച്ചുള്ള വിവാഹവും വിദേശത്തുവച്ചു നടത്തുന്ന വിവാഹമോചനവും ഉൾപ്പെടെയുള്ള പ്രശ്നങ്ങളും വിവാഹത്തട്ടിപ്പുകളുടെ പരിധിയിൽവരും.