വെടിവഴിപാടിന് ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് പത്ത് ലക്ഷമായി- അനുമോൾ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുമോൾ. മിനിസ്‌ക്രീൻ അവതാരകയായി കരിയർ തുടങ്ങിയ താരം പിന്നീട് അഭിനയ രംഗത്ത് തിളങ്ങുകയായിരുന്നു. ഇവൻ മേഘരൂപൻ ആയിരുന്നു ആദ്യ ചിത്രം. അകം, വെടിവഴിപാട്, ചായില്യം, ഞാൻ, അമീബ, പ്രേമസൂത്രം, ഉടലാഴം, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ തുടങ്ങിയ സിനിമകളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്.
വെടിവഴിപാട് എന്ന ചിത്രത്തിൽ അഭിനയിച്ചതിന് പിന്നാലെ നടിയെ അഭിനന്ദിച്ചുകൊണ്ടും മോശമായ രീതിയിലും ഒത്തിരി പ്രതികരണങ്ങൾ വന്നിരുന്നു. സെക്‌സ് കോമഡി വിഭാഗത്തിൽപ്പെട്ട ചിത്രമാണ് വെടിവഴിപാട്.

ഇപ്പോഴിതാ ചിത്രത്തിൽ അഭിനയിച്ചതിനെക്കുറിച്ചും ബോൾഡ്‌നെസ്സിനെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അനുമോൾ. ഓരോ സിനിമകളും ഓരോ തരത്തിലുള്ള ടേണിംഗ് പോയിന്റുകളും എക്‌സ്പീരിയൻസുകളുമാണ് നൽകുന്നത്. ഇവൻ മേഘരൂപൻ ആണ് തന്റെ ആദ്യത്തെ മലയാളം ചിത്രം. അത് വേറെ ഒരു രീതിയിൽ എനിക്ക് സിനിമയെ പരിചയപ്പെടുത്തി തന്നു. അതിൽ ഉള്ളവരെല്ലാം സിനിമയിൽ പ്രഗത്ഭരായിട്ടുള്ള, അക്കാഡമീഷ്യൻസ് ആയ, അവാർഡുകൾ വാങ്ങിയിട്ടുള്ള നടന്മാരാണ്. അങ്ങനെ ഒരു സ്‌കൂളിൽ നിന്നാണ് ഞാൻ സിനിമ തുടങ്ങുന്നതെന്ന് അനുമോൾ പറയുന്നു.

പി ബാലചന്ദ്രനെ പോലെ ഒരു ലെജൻഡിന്റെ കൂടെയാണ് കരിയർ ആരംഭിച്ചത്. അത് എനിക്ക് വേറെ തന്നെ ഒരു എക്‌സ്പീരിയൻസ് ആയിരുന്നു. അത് കഴിഞ്ഞ് ചെയ്തത് അകം ആണ്. ഫഹദ് ആയിരുന്നു അഭിനയിച്ചത്. അവരെല്ലാം സിനിമ പഠിച്ച ആൾക്കാര് ആയിരുന്നു. അത് വേറെ തന്നെ എക്‌സ്പീരിയൻസ് ആയിരുന്നു. അവിടുന്ന് നേരെ പോകുന്നത് ചായില്യം എന്ന സിനിമയുടെ സെറ്റിലേക്കാണ്. അതിൽ ഒരു തെയ്യം കലാകാരിയായിട്ടാണ്. അതിന് വേണ്ടി തെയ്യം കെട്ടേണ്ടി വരുന്നു.

‘നടി എന്ന നിലയിൽ പോപുലാരിറ്റി തന്നത് വെടി വഴിപാട് എന്ന് പറയുന്ന ചിത്രത്തിനാണ്. വെടിവഴിപാട് സിനിമയ്ക്ക് മുന്നെ ആണ് എന്റെ ഫേസ്ബുക്ക് ഫോളോവേഴ്‌സ് ഒരു ലക്ഷത്തിന്റെ ഉള്ളിൽ ആയിരുന്നു ഉണ്ടായിരുന്നതെങ്കിൽ അത് പിന്നെ 10 ലക്ഷം ഒക്കെ കഴിഞ്ഞു. ഇന്നും വെടി വഴിപാട് സിനിമയുടെ കാരക്ടറിന്റെ പേരിൽ ആൾക്കാർ നല്ലതും ചീത്തതും പറയുന്നുണ്ട്. ഇപ്പോഴും എനിക്ക് തെറി മെസ്സേജുകൾ വരാറുണ്ട്. അത് വേറെ ഒരു രീതിയിലുള്ള അനുഭവമാണ് തന്നത്,’

‌അതുപോലെ ‘ഞാൻ’, അതുപോലെ തന്നെ ‘പറയാൻ ബാക്കിവെച്ചത്’ തുടങ്ങിയ ചിത്രങ്ങൡും അഭിനയിച്ചു. ഓരോ സിനിമയും ഓരോ ബ്രേക്ക് ആണ്. എനിക്ക് ഓരോ പുതിയത് തരുന്ന സിനിമയാണ്. ഉടലാഴം, പദ്മിനി തുടങ്ങി പിന്നെയും നല്ല ചിത്രങ്ങളുട ഭാഗമായി. വികെപിയുടെ റോക്ക്‌സ്റ്റാർ എന്ന ചിത്രത്തിൽ വളരെ വ്യത്യസ്തമായ കഥാപാത്രമാണ് അവതരിപ്പിച്ചത്.

ആ ചിത്രത്തിന് വേണ്ടി ബൈക്ക് ഓടിക്കാൻ പഠിച്ചു. പക്ഷെ ആ കഥാപാത്ര ബോൾഡ് ആണെന്ന് താൻ പറയില്ല കാരണം ബൈക്ക് ഓടിക്കുന്നതും സിഗരറ്റ് വലിക്കുന്നതുമാണ് ബോൾഡ്‌നെസ്സ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല എന്നും അനുമോൾ പറഞ്ഞു. സത്യത്തിൽ സംവിധായകൻ വികെ പ്രകാശ് ആണ് തന്നെ അത്തരത്തിൽ പ്രസന്റ് ചെയ്യാൻ ധൈര്യം കാണിച്ചതെന്നും അനുമോൾ പറയുന്നു.

കാരണം അതുവരെയുള്ള നാടൻ അപ്പിയറൻസിനെ പൊളിച്ച് വേറെ ഒരു രീതിയിൽ കാണിക്കാൻ വി കെ പി കാണിച്ചത് ബോൾഡ്‌നെസ്സ് ആണ്. ഇതല്ലാതെ ഞാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്, സിനിമ ഒക്കെ കാണുമ്പോൾ, ബൈക്കോടിക്കുന്നതും മോഡേർൺ ഡ്രസ് ഇടുന്നതും ആൾക്കാരുമായി തർക്കിക്കുന്നതും ഇങ്ങനത്തെ കുട്ടികളെ ഒക്കെ ഭയങ്കര ബോൾഡ് കുട്ടികൾ ആയിട്ട് പറയും.

സാരി ഉടുത്ത് പൊട്ടും കുറിയും ഒക്കെ തൊട്ടിട്ടും ബോൾഡ് ആയ സ്ത്രീകൾ ഉണ്ട്. ഞാൻ ഇമോഷണൽ ആയിട്ട് ഇരുന്നാലും ഞാൻ ബോൾഡ് ആണ്. കാരണം ഞാൻ സെൻസിറ്റീവ് ആയി ഇരുന്നാലും ഒരു സ്ഥലത്ത് എങ്ങനെ റിയാക്ട് ചെയ്യണമോ ആ സ്ഥലത്ത് പ്രാക്ടിക്കലി റിയാക്ട് ചെയ്യാൻ പറ്റാറുണ്ട്. അതൊക്കെയാണ് ഒരു ബോൾഡ്‌നെസ്. നമ്മളെല്ലാവരും ബോൾഡ് ആണ്. അവസ്ഥകൾ വരുമ്പോൾ നമ്മൾ എല്ലാവരും അതിജീവിക്കും.

എപ്പോഴും എന്നെ വീട്ടുകാർ ഒന്നും ചെയ്യണ്ട എന്ന് പറഞ്ഞിരുന്നെങ്കിൽ ഞാനും ഇതൊന്നും അറിയില്ല. പക്ഷെ ചെറുപ്പത്തിലെ വണ്ടി ഓടിക്കേണ്ടി വന്നു, അമ്മയെ നോക്കേണ്ടി വന്നു, ഇതിനെ ഒക്കെയാണ് ആൾക്കാർ ബോൾഡ്‌നെസ്സ് എന്ന് പറയുക. അത് എന്റെ അവസ്ഥയിൽ വന്ന് പോയതാണ്. ഇത് തന്നെയാണ് എല്ലാവർക്കുമെന്നും നടി പറയുന്നു.