കിണറിൽ അകപ്പെട്ടയാളെ രക്ഷിക്കാനിറങ്ങി, യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: കിണറിൽ അകപ്പെട്ടയാളെ രക്ഷിക്കാനിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു. ആലപ്പുഴ താമരക്കുളം സ്വദേശി ബാബു ആണ് മരിച്ചത്. അൽപം മുമ്പാണ് സംഭവം.

സുഭാഷ് എന്നയാൾ മോട്ടോർ നന്നാക്കാനിറങ്ങിയിരുന്നു. എന്നാൽ ഇദ്ദേഹം കിണറിൽ കുടുങ്ങിപ്പോയി. തുടർന്ന് രക്ഷിക്കാനായി ബാബു കിണറ്റിലിറങ്ങി. സുഭാഷിനെ മുകളിൽ കയറ്റിയ ശേഷം, കിണറ്റിൽ നിന്ന് കയറുമ്പോഴായിരുന്നു അപകടമുണ്ടായത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

അതേസമയം, മാതൃഭൂമി ന്യൂസ്‌ ക്യാമറാമാൻ എ വി മുകേഷ് (34) കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. ബുധനാഴ്ച രാവിലെ പാലക്കാട് കൊട്ടെക്കാട് വച്ച് റിപ്പോർട്ടിങ്ങിനിടെയായിരുന്നു കാട്ടാന ആക്രമണം. മലമ്പുഴ പനമരക്കാടിന് സമീപം ഷൂട്ടിനിടെയാണ് അപകടം. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു.

ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട്‌ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താന്‍ വീട്ടില്‍ ഉണ്ണിയുടേയും ദേവിയുടേയും മകനാണ്. ഭാര്യ: ടിഷ.