മോഫിയയുടെ ആത്മഹത്യ: സിഐക്ക് ഉന്നത ബന്ധമെന്നും സംഭവത്തിൽ രാഷ്ട്രീയ ഇടപെടലുണ്ടായിട്ടുണ്ടെന്നും അൻവർ സാദത്ത് എംഎൽഎ

മോഫിയ പർവീനിന്റെ ആത്മഹത്യയിൽ ആരോപണവിധേയനായ മുൻ ആലുവ സിഐ സിഎൽ സുധീറിന് ഉന്നതബന്ധമുണ്ടെന്ന് എംഎൽഎ അൻവർ സാദത്ത്. സിഐയ്ക്ക് വലിയ വീഴ്ച പറ്റിയ സംഭവത്തിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്നും മുൻപ് പലതവണ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ സംരക്ഷിക്കാൻ ഉന്നതർ ശ്രമിക്കുകയാണെന്നും അൻവർ സാദത്ത് എംഎൽഎ പറഞ്ഞു.

പെൺകുട്ടിയുടെ മരണമൊഴിയിലാണ് സിഐയ്ക്കെതിരെ പരാമർശമുള്ളത്. എന്നിട്ടും അയാളെ സംരക്ഷിക്കുന്നു. ഇത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണ്. സർക്കാർ കണ്ണ് തുറക്കണം. മുഖ്യമന്ത്രി മൗനം വെടിയണം. ഇതിൽ ഇടപെടണം. ഇതിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് ഞങ്ങൾ സംശയിക്കുന്നു. സസ്പൻഷനുള്ള ക്ലിയറൻസ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇതുവരെ നൽകിയിട്ടില്ലെന്നാണ് ഇപ്പോൾ അറിയാൻ കഴിഞ്ഞത്. കൊല്ലത്തുള്ള ഉന്നതരായിട്ടുള്ള രാഷ്ട്രീയക്കാരുമായി സിഐക്ക് ബന്ധമുണ്ടെന്നാണ് അറിഞ്ഞത് എന്നും അൻവർ സാദത്ത് പറയുന്നു.

കഴിഞ്ഞ ദിവസമാണ് എടയപ്പുറം സ്വദേശി മോഫിയ പര്‍വിനെ (23) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പെഴുതി വച്ചിട്ടായിരുന്നു ആത്മഹത്യ. ആത്മഹത്യാ കുറിപ്പില്‍ ആലുവ സിഐക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉണ്ടായിരുന്നത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിനു പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്.