ഐഎഎസ് ഉദ്യോ​ഗസ്ഥനെന്ന പരി​ഗണന നൽകിയില്ല, ഓടിച്ചു വിട്ടു അങ്ങകലെ ആലപ്പുഴയിലേക്ക്- പി കെ അബ്ദുറബ്ബ്

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിൽ വിമർശനവുമായി മുസ്ലിം ലീ​ഗ് നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ പി കെ അബ്ദുറബ്ബ് രം​ഗത്ത്. സിറാജ് ദിനപത്രത്തിൻ്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ എം ബഷീറിനെ കാറിടിച്ചു കൊന്ന കേസിൽ കുറ്റാരോപണ വിധേയനായ ശ്രീറാമിനെ വീണ്ടും കളക്ടറാക്കി നിയമിച്ചതാണ് വിമർശനത്തിന് കാരണം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അബ്ദുറബ്ബിന്റെ പ്രതികരണം.

കെ എം ബഷീർ കൊല്ലപ്പെട്ട ദിവസം മുൻ വൈദ്യുത മന്ത്രി എംഎം മണി ഫേസ്ബുക്കിൽ പറഞ്ഞതാണ് ശരി. ഐഎഎസ് ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും നൽകിയില്ല, ഓടിച്ചു വിട്ടു അങ്ങകലെ ആലപ്പുഴയിലേക്കെന്നും അബ്ദുറബ്ബ് സോഷ്യൽ മീഡിയയിലൂടെ പരിഹസിച്ചു.

സിറാജ് ദിനപത്രത്തിൻ്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം. ബഷീറിനെ കാറിടിച്ചു കൊന്ന കേസിൽ കുറ്റാരോപണ വിധേയനായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കട്ടരാമൻ സർവ്വീസിൽ തിരിച്ചെടുത്തിട്ട് നാളേറെയായി. ബഷീർ കൊല്ലപ്പെട്ടിട്ട് ഈ വരുന്ന ആഗസ്ത് 3 ന് മൂന്നു വർഷം തികയുമ്പോൾ കുറ്റാരോപണ വിധേയനായ ആ ഐ.എ.എസ് ഉദ്യോഗസ്ഥനെ കലക്ടറാക്കി തിരുവനന്തപുരത്ത് നിന്നും 150 കിലോമീറ്റർ അകലെ ആലപ്പുഴയിലേക്ക് നാടു കടത്തിയിരിക്കുന്നു.. എന്തൊരു ശിക്ഷ! എം.എം.മണി അന്ന് FB പോസ്റ്റിൽ പറഞ്ഞതെത്ര ശരി..! ഐ.എ.എസ് ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും നൽകിയില്ല… ഓടിച്ചു വിട്ടു അങ്ങകലെ ആലപ്പുഴയിലേക്ക്!
#പിണറായി_ഡാ