ചെരുപ്പ് മോഷ്ടിച്ചതിന് പള്ളിയില്‍ കെട്ടിയിട്ടു, ചെറുപ്പത്തിലെ തന്റെ സ്വഭാവത്തെ കുറിച്ച് അരിസ്റ്റോ സുരേഷ്

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥിയായിരുന്നു അരിസ്റ്റോ സുരേഷ്. നിവിന്‍ പോളി ചിത്രമായ ആക്ഷന്‍ ഹീറോ ബിജുവിലും താരം ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ തന്റെ ചെറുപ്പകാലത്തെ കുറിച്ച് അരിസ്റ്റോ സുരേഷ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. പഠിക്കുന്ന കാലത്ത് മോഷ്ടിച്ച് നടന്നിരുന്ന ആളാണെന്നും സിനിമ കാണാന്‍ വേണ്ടി ചെരുപ്പ് മോഷ്ണം നടത്തിയെന്നുമാണ് സുരേഷ് പറയുന്നത്. നടി ആനി അവതാരകയായിട്ടെത്തുന്ന ആനീസ് കിച്ചണ്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടന്‍.

‘സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ കുട്ടികളുടെ പേനയും പെന്‍സിലും പുസ്തകവുമൊക്കെ മോഷ്ടിക്കുമായിരുന്നു’ എന്നാണ് സുരേഷ് മറുപടിയായി പറഞ്ഞത്. അത് കേട്ട് ഞെട്ടിയ ആനി സുരേഷേട്ടന്‍ കള്ളനായിരുന്നോ എന്ന് ചോദിച്ചു. ‘മോഷണം ഒരു കല അല്ലേ’ എന്നായി താരത്തിന്റെ ഉത്തരം. കുട്ടിക്കാലത്തെ കലാകാരന്‍ എന്ന് ചോദിച്ചാല്‍ എനിക്ക് അതാണ് ഓര്‍മ്മ വരിക. കുട്ടികളുടെ ബാഗില്‍ നിന്നും പേന, പെന്‍സില്‍, ബാലരമ, തുടങ്ങിയ സാധനങ്ങളൊക്കെ എടുക്കും. വലുതായപ്പോള്‍ പള്ളികളിലും അമ്ബലങ്ങളിലുമൊക്കെ പോയി ചെരിപ്പ് മോഷ്ടിക്കും. സിനിമ കാണാന്‍ വേണ്ടിയാണ് അന്ന് മോഷ്ണം നടത്തിയത്.

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്റെ അടുത്തുള്ള വിനായക ക്ഷേത്രമുണ്ട്. പണ്ട് അവിടെ ഇരിക്കാനും കളിക്കാനുമൊക്കെ സ്ഥലം ഉണ്ടായിരുന്നു. അന്ന് സന്ധ്യയ്ക്ക് ദീപാരാധന തൊഴാന്‍ വരുന്നവരുടെ ചെരുപ്പുകള്‍ അടിച്ച് മാറ്റും. അതുപോലെ തമ്ബാനൂര്‍ പള്ളിയിലും പോവുമായിരുന്നു. കിട്ടുന്ന ചെരുപ്പൊക്കെ പഴയത് പോലെയാക്കി ചാല മാര്‍ക്കറ്റില്‍ കൊണ്ട് പോയി വില്‍ക്കും.

പള്ളിയില്‍ വെച്ച് പിടിക്കുകയും അവരെന്നെ കെട്ടിയിടുകയും ചെയ്തു. പിന്നെ വീട്ടുകാര്‍ വന്നതിന് ശേഷമാണ് അഴിച്ച് വിട്ടത്. തല്ല് കൊണ്ടിട്ടില്ല. അതിന് ശേഷവും ആ പള്ളിയില്‍ തന്നെ പോയി മോഷ്ടിച്ചിട്ടുണ്ട്. ഇതൊരു മോശം സ്വഭാവമാണെന്ന് മനസിലായപ്പോള്‍ നിര്‍ത്തി. പതിനെട്ട് വയസ് മുതലാണ് കലാജീവിതം തുടങ്ങുന്നത്. ആദ്യം എഴുതുകയാണ് ചെയ്തത്. ഞാനെഴുതിയ തിരക്കഥ സിനിമയായിട്ടുണ്ട്. പക്ഷേ അതിലെന്റെ പേര് ഇല്ലാത്തത് കൊണ്ട് ആ സിനിമയുടെ പേര് പറയാന്‍ സാധിക്കില്ല. പിന്നെ പലരും ആവശ്യപ്പെട്ടത് പ്രകാരം താന്‍ പുസ്തകം എഴുതി കൊടുത്തിട്ടുണ്ട്.