രണ്ട് മണിക്കൂർ കണ്ണ് അടച്ചാൽ 25 ലക്ഷത്തിന്റെ കാർ തരാം, കോർഡിനേറ്ററുടെ കരണത്തടിച്ചതിനെ കുറിച്ച് അഷിക അശോകൻ

സിനിമയുടെ യാതൊരു പാരമ്പര്യവും ഇല്ലാതെയാണ് അഷിക ഇന്റസ്ട്രിയിൽ എത്തിയത്. പാരമ്പര്യം ഉള്ളവർ വന്നിട്ട് പോലും ഇവിടെ നിലനിന്ന് പോകാൻ പ്രയാസപ്പെടുന്നു. അപ്പോൾ പിന്നെ ഞങ്ങളെ പോലുള്ളവരുടെ കാര്യം പറയാനുണ്ടോ. എന്നെ സംബന്ധിച്ച് സോഷ്യൽ മീഡിയയാണ് എന്നെ എന്തെങ്കിലും ഒക്കെ ആക്കിയത്. ഇപ്പോൾ സിനിമയിൽ ഒരു തുടക്കം കിട്ടിയിട്ടുണ്ടെങ്കിൽ അത് ഞാൻ ഒറ്റയ്ക്ക് നേടിയെടുത്തതാണ്.

ഒരിക്കലും ഒരു അഭിനേത്രി ആകണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നില്ല. മൂന്ന് വർഷം മുൻപ് വരെയും എന്റെ വിദൂര സ്വപ്‌നങ്ങളിൽ പോലും ഇതൊന്നും ഉണ്ടായിരുന്നില്ല. ഏറ്റവും മോശമായി ഡ്രസ്സ് ചെയ്യുന്ന പെൺകുട്ടിയായിരുന്നു ഞാൻ, സ്‌കൂളിലൊക്കെ ഫ്രണ്ട്‌സ് എപ്പോഴും കളിയാക്കും. കോളേജിൽ സെക്കന്റ് ഇയർ ആയപ്പോഴാണ് എന്റെ അപ്പിയറൻസിൽ എല്ലാം മാറ്റം വരാൻ തുടങ്ങിയത്. അത് എങ്ങിനെ വന്നു എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല.

ഇന്റസ്ട്രിയിൽ ഒരു തുടക്കകാരിയായി വരുമ്പോൾ ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടാവും. അത്തരം അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. മിസ്സിങ് ഗേൾ എന്ന ഈ സിനിമയ്ക്ക് ശേഷം എനിക്കൊരു തമിഴ് സിനിമ വന്നിരുന്നു. എന്നെ വിളിച്ച കാസ്റ്റിങ് കോർഡിനേറ്റർ പറയുന്നത് സമാന്തയെ ഇന്റസ്ട്രിയിലേക്ക് കൊണ്ടുവന്നത് താനാണെന്നാണ്. പക്ഷെ ഇയാളെ ഇന്റസ്ട്രിയിൽ ആർക്കും അറിയില്ല എന്നതാണ് സത്യം. അയാളുടെ പേര് വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.

സംവിധായകൻ എ സി മുഗിൽ സർ ആണെന്ന് പറഞ്ഞ് ഒരാളെ ഇയാൾ എനിക്കൊരു കോൾ തന്നിരുന്നു. ഇന്റസ്ട്രിയിൽ എല്ലാവരുമായി നല്ല ബന്ധമആണ്, സംവിദായകൻ ലോകേഷ് കനകരാജിനെ കാണാൻ പോകുകയാണ് എന്നൊക്കെയാണ് ഇയാൾ ഫോണിലൂടെ പറയുന്നത്. അത്രയധികം അയാളെന്നെ കൺവിൻസ് ചെയ്തു. എത്ര എജ്വുക്കേറ്റഡ് ആണ് എന്ന് പറഞ്ഞാലും ഒരു സെക്കന്റിൽ നമ്മളും അത് വിശ്വസിച്ച് പോകും. ഞാൻ വിശ്വസിച്ചു. ഞാൻ ഷൂട്ടിന് പോയി.

ഒരു ദിവസം കാരവാനിൽ വന്നിരുന്നു, അഷിക ഒരു രണ്ട് മണിക്കൂർ കണ്ണടച്ചു തന്നാൽ 25 ലക്ഷത്തിന്റെ കാർ ഒരു മാസത്തിനകം ഞാൻ എത്തിക്കാം എന്ന്. ആ ഒരു നിമിഷം എങ്ങിനെ പ്രതികരിക്കണം എന്ന് അറിയില്ല. ദേഷ്യമല്ല, ഒരു തരം സഹതാപം ആണ് തോന്നുന്നത്. നല്ല ഒരടി കൊടുത്ത് ഇറങ്ങി വരാൻ എനിക്ക് അറിയാഞ്ഞിട്ടല്ല. അത്രയധികം പാഷനോടെയും ആഗ്രഹത്തോടെയും ആണ് ഒരു സിനിമ ചെയ്യാൻ വന്നിരിയ്ക്കുന്നത്.

ഇന്റസ്ട്രിയിൽ ഉള്ള ആളുകൾ തന്നെ ഇങ്ങനെ പെരുമാറുമ്പോവാണ് കഷ്ടം. ഏറ്റവും വലിയ വൈരുധ്യം എന്താണെന്ന് വച്ചാൽ, സിനിമയെ ആത്മാർത്ഥമായി ഇഷ്ടപ്പെടുന്ന, അതിന് വേണ്ടി മനസ്സും ശരീരവും അർപ്പിച്ച ആരും ഇങ്ങനെ മോശമായി പെരുമാറില്ല. സിനിമയിൽ എങ്ങും എത്താത്ത ലൊട്ട് ലൊടുക്ക് സാധനങ്ങളാണ് ഇത്രയും മോശമായി പെരുമാറുന്നത്. ആ ഉള്ളവർ കാരണം ഇന്റസ്ട്രിയ്ക്ക് മൊത്തം ചീത്തപ്പേരാണ്.

സിനിമ ഞാൻ നിവൃത്തികേട് കൊണ്ട് ചെയ്യുന്നതല്ല. പണത്തിനോ പ്രശസ്തിയ്‌ക്കോ വേണ്ടി ചെയ്യുന്നതല്ല. ഇത് എന്റെ സ്വപ്‌നമാണ്, പാഷനാണ്. എന്റെ അമ്മ എന്നെ ഇങ്ങനെ അല്ല എന്നെ വളർത്തിയത്. ഇത്തരം കാര്യം ഉൾകൊള്ളാൻ എനിക്ക് പ്രയാസം ഉണ്ട്. ദയവ് ചെയ്ത് എന്നോട് ഇത്തരം കാര്യം സംസാരിക്കരുത് എന്ന് പറഞ്ഞപ്പോൾ അയാൾ തിരിച്ച് പറഞ്ഞത്, ‘ഇതൊക്കെ എന്ത് കുറച്ച് കഴിഞ്ഞ് മണ്ണിന് അടിയിലേക്ക് പോകുന്ന ശരീരമല്ലേ’ എന്ന്

എന്നിട്ടും അയാളുടെ ഉപദ്രവം തുടർന്നു. മെന്റലി ടോർച്ചർ ചെയ്യുകയാണ്. ബുദ്ധിമുട്ട് സഹിക്കാൻ പറ്റാതെ അവിടെയുള്ള ഒന്ന് രണ്ട് അസിസ്റ്റന്റ് ഡയരക്ടേഴ്‌സിനോട് ഞാൻ ഇക്കാര്യം പറഞ്ഞിരുന്നു. അതിന് ശേഷം അവർ എനിക്ക് കുറച്ച് സെക്യൂരിറ്റി തന്നു. സെക്കന്റ് ഷെഡ്യൂൾ ആയപ്പോഴേക്കും അയാൾ വന്നില്ല. ഷൂട്ടിങ് പാക്കപ് ആവുന്ന ദിവസം വന്നു. ലൊക്കേഷനിൽ വച്ച് എന്നെ അധികാരത്തിൽ, അഷിക ഇവിടെ വരൂ എന്ന് പറഞ്ഞ് വിളിച്ചു. ഞാൻ മൈന്റ് ചെയിതില്ല.

ഒരു ഫോർസ്റ്റാർ ഹോട്ടലിലായിരുന്നു ഞങ്ങൾക്ക് സ്‌റ്റേ. എല്ലാം പാക്ക് ചെയ്ത് പോകാൻ ഒരുങ്ങുകയായിരുന്നു ഞാൻ. അപ്പുറത്തെ റൂമിലെ ആർട്ടിസ്റ്റിന്റെ മുറിയിലായിരുന്ന അയാൾ വീണ്ടും വന്ന് എന്നെ വിളിച്ചു. നീ എന്താ എന്നോട് മിണ്ടാത്തത് എന്ന് ചോദിച്ച് തട്ടിക്കയറി. കൈയ്യിൽ കയറി പിടിച്ചപ്പോൾ ഞാൻ തല്ലി. അത് പ്രശ്‌നമായി, ആളുകൾ കൂടി, അയാളെ തല്ലി. പിന്നീട് അയാളെ ഞാൻ കണ്ടിട്ടില്ല. എനിക്ക് മെസേജും അയച്ചിട്ടില്ല- അഷിക പറഞ്ഞു