മകളെ കൺമുന്നിലിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചു; ഭർത്താവിനെ ഭാര്യ തലക്കടിച്ച് കൊന്നു

ചെന്നൈ ഒട്ടേരിയിൽ മദ്യപിച്ച് ലക്കുകെട്ട് തന്റെ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച ഭർത്താവിനെ ഭാര്യ തലക്കടിച്ച് കൊന്നു. 43 കാരനായ പ്രകാശ് ആണ് കൊല്ലപ്പെട്ടത്. സംഭവ ദിവസവും മദ്യപാനിയായ പ്രകാശ് മദ്യപിച്ചാണ് വീട്ടിലെത്തിയത്. സംഭവത്തിൽ കൊലക്കേസ് രജിസ്റ്റർ ചെയ്തെങ്കിലും മകളെ രക്ഷിക്കാൻ അമ്മ നടത്തിയ കൃത്യം എന്ന് കണക്കിലെടുത്ത് സ്വയം പ്രതിരോധിക്കുന്നതിനിടയിൽ നടന്ന കൊലപാതകമായാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

രാത്രി ഏറെ വൈകി മകൾ പുഷ്പയുടെ നിലവിളി കേട്ടാണ് ഭാര്യ പ്രേമ ഞെട്ടിയുണർന്നത്. ഓടി ചെന്നപ്പോൾ ഭർത്താവ് മകളോട് അപമര്യാദയായി പെരുമാറുന്നതാണ് കണ്ടത്. പ്രേമ ഭർത്താവിനെ തടഞ്ഞു. പിന്നീട് ഇവർ തമ്മിൽ വഴക്കായി. മകൻ കൂടി ഇവിടേക്കെത്തിയതോടെ പ്രകാശ് മകനെയും ശാരീരികമായി ഉപദ്രവിക്കാൻ ആരംഭിച്ചു. ഇത് കണ്ട് ദേഷ്യപ്പെട്ട പ്രേമ, ചുറ്റിക കൊണ്ട് പ്രകാശിനെ ആക്രമിച്ചു. ആക്രമണത്തിൽ പ്രേമയ്ക്ക് പരിക്കേറ്റു. പിന്നീട് പ്രേമ തന്നെയാണ് സംഭവം പൊലീസിൽ അറിയിച്ചത്. പൊലീസ് സംഭവസ്ഥലത്തെത്തി പ്രകാശിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.