വിവാഹ വേദിയില്‍ വമ്പൻ ട്വിസ്റ്റ്, കല്യാണം കൂടാൻ പോയ അനിയന്‍ ചേട്ടന്റെ വധുവിന് താലികെട്ടി

കല്യാണം കൂടാൻ പോയി കല്യാണം കഴിച്ച കഥ സിനിമകളിലൊക്കെയായിരിക്കും കണ്ടിരിക്കുക. സിനിമകളിലൊക്കെ താമശയായിട്ടായിരിക്കും ഇതൊക്കെ കണ്ടിട്ടുണ്ടാവുക. എന്നാൽ ഇത് യഥാർത്ഥത്തിൽ സംഭവിച്ചിരിക്കുകയാണ് ഉത്തർപ്രദേശിൽ. സ്വന്തം ഏട്ടൻ കല്യാണം കഴിക്കാൻ തീരുമാനിച്ചിരുന്ന വധുവിനെ ഇളയ അനിയൻ കല്യാണം കഴിക്കുകയായിരുന്നു.

സൈദംഗലി പോലീസ് സ്റ്റേഷൻ പരിധിയിലെ ഹരിയാന ഗ്രാമത്തിൽ നിന്നുള്ള യുവാവിന്റെ വിവാഹം അസ്മോലി പോലീസ് സ്റ്റേഷൻ പരിധിയിലെ ദവായ് ഖുർദ് ഗ്രാമത്തിലെ പെൺകുട്ടിയുമായി നിശ്ചയിച്ചിരുന്നതാണ്. എന്നാൽ ഇയാൾ നേരത്തെ വിവാഹിതനായിരുന്നു. ഇക്കാര്യം മറച്ചുവെച്ചായിരുന്നു ഇയാൾ രണ്ടാം വിവാഹത്തിന് തയ്യാറാവുന്നത്. വിവാഹത്തിന്റെ അവസാന നിമിഷമാണ് സംഭവം തല കീഴ് മറിയുന്നത്. വരന്റെ ആദ്യ വിവാഹക്കാര്യം പുറത്തായി.

അഞ്ച് വർഷം മുമ്പാണ് ഇയാൾ ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ ഇവർക്ക് കുട്ടികളുമുണ്ട്. എന്നാൽ, ഭാര്യാഭർത്താക്കന്മാർ തമ്മിൽ തർക്കമുണ്ടായി. ഇതിന് പിന്നാലെ ഇരുവരും കുറച്ചുകാലമായി പിരിഞ്ഞു ജീവിക്കുകയാണ്. ആദ്യ വിവാഹം വലിയ ആഘോഷത്തോടെയാണ് നടത്തിയിരുന്നത്.

രണ്ടാം വിവാഹം നിശ്ചയിച്ച ദിവസം വരൻ വധുവിന്റെ വീട്ടിലെത്തിയപ്പോൾ വലിയ ആഘോഷത്തോടെയാണ് അവരെ വരവേറ്റത്. തുടർന്ന് അവരുടെ ചടങ്ങ് പൂർത്തിയാക്കുകയും ചെയ്തു. എല്ലാവരും സന്തോഷമായിരിക്കുമ്പോഴാണ് വരന്റെ ആദ്യഭാര്യ തന്റെ കുട്ടികളുമായി വധുവിന്റെ ഗ്രാമത്തിലെത്തി ബഹളം ഉണ്ടാക്കുന്നത്.

വിവരമറിഞ്ഞ് പോലീസും എത്തി. യുവാവ് രഹസ്യമായി മറ്റൊരു വിവാഹം കഴിച്ചതായി യുവതി ആരോപിച്ചു. ഇതിനുശേഷം പോലീസ് ഇരുവിഭാഗത്തെയും അസ്മോലി പോലീസ് സ്‌റ്റേഷനിൽ എത്തിക്കുകയും പഞ്ചായത്തിലെ ചില മുതിർന്ന അംഗങ്ങൾ പോലീസ് സ്‌റ്റേഷനിലെത്തി പരസ്പര ചർച്ച നടത്തുകയും ചെയ്തു.

വരൻ തന്റെ രണ്ടാം ഭാര്യയെ വിവാഹമോചനം ചെയ്യണമെന്നും വിവാഹമോചനത്തിന് ശേഷം വധു വരന്റെ ഇളയ സഹോദരനെ വിവാഹം കഴിക്കണമെന്നും പഞ്ചായത്ത് തീരുമാനിക്കുകയായിരുന്നു. സംഭവം വരന്റെ ഗ്രാമമായ അസ്മോലിയിൽ ചർച്ചാവിഷയമായി. വിവാഹ ചടങ്ങ് ഇളയ സഹോദരന്റേതാണെന്നും അയാളുടേതല്ലെന്നും ഗ്രാമവാസികൾ പറഞ്ഞു. എന്നാൽ, ഭാര്യ അനാവശ്യമായി സ്ഥലത്തെത്തി വിവാദമുണ്ടാക്കി എന്നാണ് പ്രചരിച്ചത്.

തർക്കവിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ഇരുവരെയും പോലീസ് സ്‌റ്റേഷനിലെത്തിച്ചതിനെ തുടർന്ന് ഇരുവിഭാഗവും ഉഭയകക്ഷി തീരുമാനത്തിലെത്തി. വധു വിവാഹം കഴിച്ച് ഇളയ സഹോദരനൊപ്പം പോവുകയുമായിരുന്നുവെന്ന് അസ്മോലി പോലീസ് സ്‌റ്റേഷൻ ഇൻചാർജ് സഞ്ജയ് കുമാർ പറഞ്ഞു. ഇതോടെ ഏട്ടൻ കല്യാണം കഴിക്കാൻ നിന്ന യുവതി അനിയന്റെ ഭാര്യയായി മാറി.