കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തെ ബി ജെ പി യുടെ കേരള നേതാക്കൾ പിണക്കുന്നു. അവരുമായി ഒരു ധാരണയിലാകാൻ സംസ്ഥാന നേതാക്കൾ ശ്രമിക്കാതിരിക്കെ അവരെ പ്രകോപിപ്പിക്കുന്ന പ്രസ്താവനകളിറക്കുന്നതിൽ മത്സരമാണ് നടക്കുന്നത്. കേരളത്തിലെ ക്രൈസ്തവ വോട്ടുബാങ്കിനെ പാർട്ടിക്ക് സ്വാധീനിക്കാന്‍ കഴിയുന്നില്ലെന്ന് കേരളത്തെ കുറിച്ച് പഠിക്കാൻ ബി.ജെ.പി നിയോഗിച്ച കേന്ദ്രമന്ത്രിമാരുടെ റിപ്പോർട്ടിൽ പറയുന്നു.
നിസാരമായ കാര്യങ്ങളിൽ പോലും ക്രിസ്ത്യാനികളെയും മെത്രാന്മാരെയും ബുദ്ധിമുട്ടിക്കുകയും ചീത്ത വിളിക്കുകയും ചെയ്യുകയാണ്. ആവശ്യമില്ലാത്ത അമിതാവേശത്തിൽ ചില സഭാ നേതൃത്വത്തിനെതിരെ ഇഡിക്കുൾപ്പടെ പരാതികൾ നൽകി ശത്രുത പിടിച്ചു വാങ്ങുന്നു. കേരളത്തിലെ നേതാക്കളുടെ കഴിവില്ലായ്‍മയാണ് ഇതൊക്കെ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബി ജെ പിക്ക് 15 ശതമാനം വോട്ടുകൾ ഉണ്ടായിരുന്നിട്ടും നിയമസഭയിൽ ഒരു സീറ്റ് പോലും കിട്ടിയില്ല. കേരളത്തിലെ നേതാക്കളുടെ പിടിപ്പുകേടാണിത്. സംസ്ഥാന ഭരണം കൈയാളുന്ന സി പി എമ്മിന് 26 .71 ശതമാനം വോട്ടുകളാണ് കിട്ടിയത്. പ്രതിപക്ഷത്തിരിക്കുന്ന കോൺഗ്രസിനാവട്ടെ 25 .29 ശതമാനം വോട്ടുകൾ കിട്ടി. സംസ്ഥാനത്ത വോട്ടുകളുടെ കാര്യത്തിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ബി ജെ പി ക്ക് 14 .80 ശതമാനം വോട്ടുകൾ ലഭിച്ചിരുന്നു. 15 എം എൽ എ മാരുള്ള മുസ്ലിം ലീഗിനേക്കാൾ അഞ്ച് ശതമാനം വോട്ടുകളാണ് ബി ജെ പി ക്കു കൂടുതൽ ഉള്ളതെങ്കിലും നിയമ സഭയിൽ ഒരൊറ്റ എം എൽ എ ഇല്ല. സംസ്ഥാനത്ത് വെറും ശതമാനം വോട്ടുകൾ നേടാനായി സി പി ഐ ക്ക് ആവട്ടെ 17 എം എൽ എ മാറും നിരവധി മന്ത്രിമാരും ഉണ്ട്.
മറ്റുപാര്‍ട്ടികളില്‍ നിന്ന് നേതാക്കളെ ബി.ജെ.പിയിലേക്ക് കൊണ്ടുവരാന്‍ കാര്യമായ ഒരു ശ്രമവും നടക്കുന്നില്ല. കേന്ദ്രമന്ത്രിമാര്‍ തയ്യാറാക്കി ദേശീയ നേതൃത്വത്തിന് നല്‍കിയ റിപ്പോര്‍ട്ടിൽ ‘അനുകൂല സാഹചര്യമുണ്ടായിട്ട് കൂടി കേരളത്തിലെ ഹിന്ദു വോട്ടുകള്‍ വേണ്ടത്ര ഏകീകരിക്കാന്‍ കഴിയുന്നില്ലെന്ന’ വിമര്ശനമാണ് ഉള്ളത്. ഇത് മറികടക്കാന്‍ കാര്യമായ പരിശ്രമം വേണമെന്നാണ് കേന്ദ്രം നൽകുന്ന നിർദേശം. മറ്റു പാര്‍ട്ടികളില്‍ നിന്ന് വരാന്‍ ആഗ്രഹിക്കുന്നവരെ ബി.ജെ.പിയിലേക്ക് കൊണ്ട് വരാൻ വേണ്ടത്ര ശ്രമം നടക്കുന്നില്ല.
കേരളം തെലങ്കാനയെയും തമിഴ്നാട്ടിനെയും കണ്ടു പേടിക്കണം. അവിടെ നടക്കുന്ന സംഘടാനപ്രവര്‍ത്തനം കേരളത്തില്‍ മാതൃകയാക്കണമെന്നും റിപ്പോര്‍ട്ടിൽ ആവശ്യപ്പെടുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേരിയവോട്ടിന് തോറ്റ 144 മണ്ഡലങ്ങളില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ കേന്ദ്രമന്ത്രി അമിത് ഷായും ബി.ജെ.പി ദേശീയ അധ്യക്ഷകന്‍ ജെ.പി. നഡ്ഢയും വിളിച്ച യോഗത്തില്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍, ഭൂപേന്ദര്‍ യാദവ്, നരേന്ദ്ര സിങ് തോമര്‍, സ്മൃതി ഇറാനി, അനുരാഗ് ഠാക്കൂര്‍, മന്‍സൂഖ് മാണ്ഡവ്യ, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവര്‍ ആണ് ചർച്ചയിൽ പങ്കെടുത്തിരുന്നത്.
ആകെ മണ്ഡലങ്ങളിൽ പകുതി സീറ്റിലെങ്കിലും 2024ലെ തെരഞ്ഞെടുപ്പിൽ ജയിക്കണമെന്ന ലക്ഷ്യമാണ് പ്രധാനമായും കാണേണ്ടത്. വിവിധ സംസ്ഥാനങ്ങളുടെ ചുമതല നൽകിയ കേന്ദ്രമന്ത്രിമാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയിട്ടായിരുന്നു ചര്‍ച്ച നടന്നത്. ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, തെലങ്കാന, മഹാരാഷ്ട്ര, പഞ്ചാബ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ബി.ജെ.പി നേരിയവ്യത്യാസത്തിന് തോറ്റ മണ്ഡലങ്ങള്‍ കൂടുതൽ ഉള്ളത്. ഈ മണ്ഡലങ്ങളെ വിവിധ ക്ലസ്റ്ററുകളായി തിരിച്ച് കേന്ദ്രമന്ത്രിമാര്‍ക്ക് ചുമതല നൽക്കുകയാണ്. കേരളത്തിൽ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളാണ് പാർട്ടി പരിഗണിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്‍റെ ക്ഷേമപദ്ധതികള്‍ക്ക് കൂടുതല്‍ പ്രചാരണം നല്‍കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന് നൽകിയിരിക്കുന്ന വിശദീകരണം.