ഫസല്‍ വധക്കേസ് അട്ടിമറിക്കാന്‍ സുബീഷിന്റെ കള്ളമൊഴി രേഖപ്പെടുത്തി; പോലീസിനെതിരെ ഗുരുതര ആരോപണവുമായി സിബിഐ

തലശ്ശേരി ഫസല്‍ വധക്കേസ് അട്ടിമറിക്കാന്‍ പോലീസ് ആർ.എസ്.എസ് പ്രവർത്തകനായ സുബീഷിന്റെ കള്ളമൊഴി രേഖപ്പെടുത്തിയെന്ന ഗുരുതര ആരോപണവുമായി സി.ബി.ഐ. ഫസൽ വധക്കേസിന് പിന്നിൽ ആർഎസ്എസ് ആണെന്ന് ആർ.എസ്.എസ് പ്രവർത്തകനായ സുബീഷിനെ കൊണ്ട് പറയിപ്പിച്ചത് കേസ് അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഡി.വൈ.എസ്.പി പി.പി സദാനന്ദന്റെ നിർദേശപ്രകാരമാണ് സുബീഷിനെ കസ്റ്റഡിയിലെടുത്തതെന്നും സി.ബി.ഐ പറയുന്നു. മോഹനൻ വധക്കേസിന് അറസ്റ്റിലാകുന്നതിന് മുൻപ് മൊഴി രേഖപ്പെടുത്തിയെന്നും പോലീസ് സമർപ്പിച്ച ശബ്ദരേഖയ്ക്ക് വിശ്വാസ്യതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഡിവൈഎസ്പിമാരായ പി.പി സദാനന്ദൻ, പ്രിൻസ് എബ്രഹാം എന്നിവർക്കെതിരെ നടപടിവേണമെന്നും സിബിഐ സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

2016 നവംബർ 17നാണ് സുബീഷിനെ വടകരയ്ക്ക് സമീപത്ത് വെച്ച് കാർ തടഞ്ഞ് നിർത്തി പോലീസ് കസ്റ്റഡിയിലെടുത്തത്. നോട്ടീസ് നൽകി കസ്റ്റഡിയിലെടുത്തുവെന്ന പോലീസ് അവകാശവാദം തെറ്റാണെന്നും സി.ബി.ഐ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തൊട്ടടുത്ത ദിവസം രാവിലെ പത്ത് മണിക്ക് കൂത്തുപറമ്പ് സ്റ്റേഷനിൽ ഹാജരാകണമെന്നുള്ള നോട്ടീസാണ് സുബീഷിന് നൽകാനായി തയ്യാറാക്കിയിരുന്നത്. എന്നാൽ അതിന് മുൻപ് ഡി.വൈ.എസ്.പിയുടെ നിർദേശം അനുസരിച്ച് സുബീഷിനെ കസ്റ്റഡിയിലെടുത്തുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പിന്നീട് രണ്ട് ദിവസം അഴീക്കൽ പോലീസ് സ്റ്റേഷനിൽ അന്യായമായി സുബീഷിനെ കസ്റ്റഡിയിൽവെച്ച് പീഡിപ്പിച്ച് മൊഴി രേഖപ്പെടുത്തിയെന്നാണ് സിബിഐ റിപ്പോർട്ടിൽ പറയുന്നത്.

കൊലപാതകത്തിന് പിന്നിൽ കൊടി സുനിയും സംഘവുമാണെന്നും കാരായി രാജനും ചന്ദ്രശേഖരനുമാണ് കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകരെന്നും സിബിഐ പറയുന്നു.ഫസൽ വധക്കേസിൽ ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് സിബിഐ തുടരന്വേഷണം ആരംഭിച്ചത്. ഫസലിന്റെ സഹോദരൻ അബ്ദുൾ സത്താർ സമർപ്പിച്ച ഹർജിയിലായിരുന്നു കോടതി ഉത്തരവ്. സുബീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തുടരന്വേഷണം വേണമെന്നായിരുന്നു കോടതി ഉത്തരവ്.