ആദ്യ വിമാനം എത്തുക നെടുമ്പാശേരിയില്‍, കേരളത്തില്‍ കോവിഡ് വാക്‌സിന്‍ നാളെ എത്തും

സംസ്ഥാനത്ത് നാളെ കോവിഡ് വാക്‌സിന്‍ എത്തും. നാളെ ഉച്ചയ്ക്ക് ശേഷം വിമാനമാര്‍ഗം നെടുമ്പാശ്ശേരിയിലും, വൈകീട്ട് തിരുവനന്തപുരത്തും വാക്‌സിന്‍ എത്തിക്കും. കേരളത്തിന് ആദ്യ ഘട്ടത്തില്‍ 4,35,500 ഡോസ് വാക്‌സിനാണ് നല്‍കുകയെന്നാണ് വിവരം. നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ ഉച്ചയ്ക്ക് ശേഷം 2 മണിയ്ക്ക് ആദ്യ വിമാനം എത്തും. തുടര്‍ന്ന് കൊച്ചിയിലെത്തിക്കുന്ന മൂന്ന് ലക്ഷം ഡോസ് വാകിസിന്റെ പകുതി കോഴിക്കോട് മേഖല വാക്‌സിന്‍ കേന്ദ്രത്തിലേയ്ക്ക് റോഡ് മാര്‍ഗം മാറ്റും.

കൊച്ചിയിലാണ് മാഹിയ്ക്ക് നല്‍കാനുള്ള 1500 ഡോസ് വാകിസിനും എത്തിക്കുക. വൈകീട്ട് 6 മണിയോടെ തിരുവനന്തപുരത്ത് 1.35 ലക്ഷം ഡോസ് വാക്‌സിന്‍ വിമാനത്തില്‍ എത്തിക്കും. വാക്‌സിനേഷന് വേണ്ടി സംസ്ഥാനത്ത് 3.59 ലക്ഷം ആരോഗ്യപ്രവര്‍ത്തകരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് സര്‍ക്കാര്‍ മേഖലയിലെ 1,69,150 പേരും സ്വകാര്യ മേഖലയിലെ 1,90,399 പേരുമാണ്. ഒരു ദിവസം ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്ക് വാക്സിന്‍ നല്‍കാനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. കൂടാതെ ഓരോ കേന്ദ്രത്തിലും വെയിറ്റിംഗ് ഏരിയ, വാക്സിനേഷന്‍ റൂം, ഒബ്സര്‍വേഷന്‍ റൂം എന്നിവയുണ്ടാകും.

കേന്ദ്രങ്ങള്‍ സജ്ജമാക്കുക കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും. ആദ്യം വാക്‌സിന്‍ മാറ്റുക സംസ്ഥാനത്തെ മൂന്ന് മേഖല വാക്‌സിന്‍ സ്റ്റോറേജ് കേന്ദ്രങ്ങളിലേയ്ക്കാണ്. പിന്നീട് ഇവിടങ്ങളില്‍ നിന്ന് ഇന്‍സുലേറ്റഡ് വാനുകളില്‍ വാക്‌സിന്‍ ജില്ലകളിലെത്തിക്കും. എല്ലാം ജില്ലകളിലും സംഭരണ കേന്ദ്രങ്ങളുണ്ട്. അവിടെ നിന്ന് സ്റ്റോറോജ് ബോക്‌സുകളില്‍ ആശുപത്രികളിലെത്തിച്ചാണ് വാക്‌സിന്‍ നല്‍കുക. വാക്‌സിനേഷന്‍ സൗകര്യമുള്ളത് സംസ്ഥാനത്തെ 133 കേന്ദ്രങ്ങളിലാണ്. വൈബ് കാസ്റ്റിംഗ് സംവിധാനം എല്ലാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും ഉണ്ടാകും. കൂടാതെ എറണാകുളം ജില്ലാ ആശുപത്രി, പാറശാല താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ലോഞ്ചിംഗ് ദിനത്തില്‍ ടൂവേ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തുമെന്നാണ് വിവരം.