കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സുപ്രിം കോടതി സ്‌റ്റേ ചെയ്തു

കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സുപ്രിം കോടതി സ്‌റ്റേ ചെയ്തു. ഇനിയൊരു ഉത്തരവുണ്ടാവുന്നത് വരെയാണ് സ്‌റ്റേ.
ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് നിയമം നടപ്പാക്കുന്നത് സ്‌റ്റേ ചെയ്തത്. ഇതിനായി പ്രത്യേക നാലംഗ സമിതിയേയും സുപ്രിം കോടതി നിയമിച്ചു.

ഭാരതീയ കിസാന്‍ യൂണിയന്‍ അധ്യക്ഷന്‍ ജിതേന്ദര്‍ സിംഗ് മന്‍, ഇന്റര്‍നാഷണല്‍ പോളിസി ഹെഡ് എന്ന ധനകാര്യ സംഘടനയിലെ ഡോ. പ്രമോദ് കുമാര്‍ ദോജോഷി, ധനകാര്യ വിദഗ്ധനായ അശോക് ഗുലാത്തി, അനില്‍ ധന്‍വാര്‍ എന്നിവരാണ് കമ്മറ്റിയില്‍ ഉള്ളത്. ഈ സമിതിയാണ് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കുക.

സമിതി രൂപീകരിക്കുന്നതിനായാണ് നിയമങ്ങള്‍ സ്‌റ്റേ ചെയ്യുന്നതെന്ന് സുപ്രിം കോടതി പറഞ്ഞു. നിയമം നടപ്പാക്കുന്നത് സ്‌റ്റേ ചെയ്യുമെന്ന സുപ്രിംകോടതി പരാമര്‍ശത്തെ സംയുക്ത കിസാന്‍ മോര്‍ച്ച സ്വാഗതം ചെയ്തിരുന്നു. എന്നാല്‍, വിദഗ്ധ സമിതിയെന്ന നിര്‍ദേശം തള്ളി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക തന്നെ വേണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.