തൃശൂർ : ക്രിമിനൽ കേസ് പ്രതി വെട്ടേറ്റ് മരിച്ചു. മദ്യപിച്ചുണ്ടായ തർക്കത്തിനൊടുവിലാണ് യുവാവിന് വെട്ടേറ്റത്. കയ്പമംഗലം സ്വദേശി ഹരിദാസൻ നായർ (52) ആണ് കൊല്ലപ്പെട്ടത്. തൃശൂർ വലപ്പാടാണ് സംഭവം. മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കേസിൽ സുഹൃത്തുക്കളായ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹരിദാസൻ നായരുടെ സുഹൃത്തായ സുരേഷിന്റെ വീട്ടിലായിരുന്നു സംഘം മദ്യപിച്ചിരുന്നത്. തുടർന്ന് മൂവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെയാണ് യുവാവിന് വെട്ടേറ്റത്.
അതേസമയം, കൊല്ലത്ത് ഭാര്യയെയും മകളെയും വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു. പത്തനാപുരം സ്വദേശികളായ ഭാര്യ അഞ്ജു മകള്‍ ആരുഷ്മ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഭര്‍ത്താവ് രൂപേഷാണ് മരിച്ചത്. അഞ്ജുവും മകള്‍ ആരുഷ്മയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. ഇവര്‍ പത്താനാപുരത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. പത്തനാപുരം പോലീസും താലൂക്ക് ഫയര്‍ഫോഴ്‌സും തീ അണച്ച ശേഷം രൂപേഷിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.